'ക്യാപ്റ്റനല്ല, സഖാവ്'; സര്‍ക്കാരിന്റെ നേട്ടം വ്യക്തിയുടെ അദ്ഭുതമല്ല': കാനം രാജേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളൂ. കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്.''
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളൂ. കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല. മുന്നണിയുടെ വികസന അജൻഡ നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
'ക്യാപ്റ്റൻ' വിളി സിപിഎമ്മിൽ പുതിയ വ്യക്തി പൂജാ വിവാദത്തിനാണ് വഴി തുറന്നിരിക്കുന്നതിനിടെയാണ് നേതാക്കൾ പ്രതികരണങ്ങളുമായി എത്തിയത്. വ്യക്തിയല്ല, പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പരാമർശം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞു.
Also Read- 'അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം': എം.എ. ബേബി
അതേസമയം, മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന എ വിജയരാഘവൻ പിന്തുണച്ചു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്ന് വിജയരാഘവന്‍ പറഞ്ഞു. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
advertisement
ഇതിനിടെ പിണറായി വിജയനെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ ബേബി, അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായിയെന്നും പ്രശംസിച്ചു. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരുമെന്നും ബേബി പറഞ്ഞു.
advertisement
പിണറായി വിജയൻ പാർട്ടിക്ക് സഖാവ് തന്നെയെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ക്യാപ്റ്റൻ എന്നത് ജനങ്ങൾ നൽകുന്ന വിശേഷണമാണ്. പിണറായി ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. അതൊരു വസ്തുതയാണ്, മുഖ്യമന്ത്രി വിജയൻ നേരത്തെയുള്ള വിജയനല്ല എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജയരാജൻ അതൃപ്തനെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമില്ലെന്നും ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2021 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്യാപ്റ്റനല്ല, സഖാവ്'; സര്‍ക്കാരിന്റെ നേട്ടം വ്യക്തിയുടെ അദ്ഭുതമല്ല': കാനം രാജേന്ദ്രൻ


