വെറും ഓട്ടോ അല്ല 'മ്യൂസിയം' ആണ്; കൗതുക കാഴ്ച്ചയായി സുമേഷിൻ്റെ ഓട്ടോ
Last Updated:
ഓട്ടോയില്‍ കയറുന്നവര്‍ക്ക് മ്യൂസിയ കാഴ്ച്ച സമ്മാനിച്ച് സുമേഷ്. അപൂര്‍വ ശേഖരത്തില്‍ 200 രാജ്യങ്ങളുടെ പഴയകാല നാണയവും സ്റ്റാമ്പുകളും കറന്‍സികളും. അപൂര്‍വ ശേഖരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തും.
200 രാജ്യങ്ങളുടെ പഴയകാല നാണയങ്ങളും സ്റ്റാമ്പുകളും കറന്‍സികളുമായാണ് കുഞ്ഞിമംഗലം സ്വദേശി സുമേഷ് ദാമോദരൻ്റെ ഓട്ടോ യാത്ര. ഓട്ടോയില്‍ കയറുന്നവര്‍ക്ക് ഒരു മ്യൂസിയത്തില്‍ കയറിയ അനുഭൂതിയാണ്. പഴയ ഓട്ടക്കാലണ ഉള്‍പ്പെടെ നൂറിലധികം നാണയങ്ങള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഒമാന്‍, ശ്രീലങ്ക, ബ്രിട്ടണ്‍, അമേരിക്ക, യു.എ.ഇ., ബഹ്‌റിന്‍, ഇറാഖ്, നേപ്പാള്‍, ചൈന, ഖത്തര്‍ തുടങ്ങി 150 ഓളം രാജ്യങ്ങളുടെ അയ്യായിരത്തിലധികം സ്റ്റാമ്പുകള്‍, വിവിധ രാജ്യങ്ങളുടെ തപാല്‍ മുദ്ര, മേഘദൂത് പോസ്റ്റ് കാര്‍ഡ്, ഇന്‍ലൻ്റ്, മിനിയേച്ചര്‍ ഷീറ്റ്, എയര്‍ മെയില്‍ എന്നിങ്ങനെ ചരിത്ര മ്യൂസിയമാണ് സുമേഷിൻ്റെ ഈ ഓട്ടോ.

നാല്‍പത് വിദേശ രാജ്യങ്ങള്‍ മഹാത്മാഗാന്ധിയുടെ ഓര്‍മ്മയ്ക്കായി ഇറക്കിയ 120 സ്റ്റാമ്പുകള്‍, കൊച്ചി-തിരുവിതാംകൂര്‍ അഞ്ചല്‍ സ്റ്റാമ്പുകള്‍, രാജ്യത്തിൻ്റെ അമ്പതാം സ്വാതന്ത്ര്യ ദിനത്തില്‍ ഇറക്കിയ പോസ്റ്റ് കാര്‍ഡ് എന്നിവ വേറെയും. വ്യക്തിഗത സ്റ്റാമ്പായി കേരളത്തില്‍ ആദ്യം പുറത്തിറക്കിയ ശ്രീനാരായണ ഗുരുദേവൻ്റെ സ്റ്റാമ്പ് തൊട്ട് കൊച്ചി സിനഗോഗിൻ്റേത് അടക്കമുള്ളവയ്ക്കും ഓട്ടോയില്‍ ഇരിപ്പിടമുണ്ട്. യഥാര്‍ത്ഥത്തില്‍ ഓട്ടോയില്‍ കയറുന്നവര്‍ക്ക് രണ്ട് ഓഫറുകളാണ്. മ്യൂസിയം കാണാനും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താനും സുമേഷിൻ്റെ ഓട്ടോയില്‍ കയറിയാല്‍ മതി എന്നാണ് നാട്ടുകാരുടെ പരക്കം പറച്ചില്‍. സുമേഷിൻ്റെ ഈ അപൂര്‍വ ശേഖരങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തും സുമേഷിൻ്റെ ഓട്ടോയില്‍ ഭദ്രമായി ഇരിപ്പുണ്ട്.
advertisement

തൻ്റെ ജീവിതത്തിലെ സമ്പാദ്യമാണിവ എന്നാണ് സുമേഷ് പറയുന്നത്. എന്നാല്‍ 2016ല്‍ വെള്ളി അടക്കം വിലപിടിപ്പുള്ള 200 നാണയങ്ങള്‍ ഓട്ടോയില്‍ നിന്നും മോഷണം പോയത് ഓര്‍ക്കുന്നത് ഇന്നും സുമേഷിന് വിശമമാണ്. ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്താണ് നാണയ ശേഖരം തുടങ്ങിയത്. കുഞ്ഞിമംഗലം എടാട്ട് പറമ്പത്തെ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ കെ. വി. ദാമോദരൻ്റെയും സുലോചനയുടേയും മകനാണ് സുമേഷ്. ഭാര്യ: പി. പി. സൗമ്യ. മക്കള്‍: സാവന്ത്, ശ്രീലക്ഷ്മി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 03, 2025 2:42 PM IST