ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
20 വയസ് പ്രായം തോന്നിക്കുന്ന അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ എസ്റ്റേറ്റിലെ വസതിയുടെ സുരക്ഷാ മേഖലയിൽ അതിക്രമിച്ചുകയറിയ ആയുധധാരിയായ യുവാവിനെ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥനും ചേർന്ന് വെടിവെച്ചു കൊന്നു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1:30-ഓടെ എസ്റ്റേറ്റിന്റെ വടക്കേ ഗേറ്റിന് സമീപം ഷോട്ട്ഗണും ഇന്ധനം നിറച്ച ക്യാനുമായാണ് അക്രമിയെ കണ്ടെത്തിയതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു.സീക്രട്ട് സർവീസ് ഏജന്റുമാരും ഷെരീഫിന്റെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനും ഇയാളെ തടയുകയും ഏറ്റുമുട്ടലിനിടയിൽ വെടിയുതിർക്കുകയുമായിരുന്നു. അക്രമി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പൂർത്തിയാകാത്തതിനാൽ പുറത്തുവിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നതായും നോർത്ത് കരോലിനയിൽ നിന്ന് ഫ്ലോറിഡയിലേക്ക് യാത്ര ചെയ്ത ഇയാൾ വഴിമധ്യേയാണ് ആയുധം സംഘടിപ്പിച്ചതെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തിട്ടുണ്ട്. എഫ്‌ബിഐ, സീക്രട്ട് സർവീസ്, പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവർ ചേർന്ന് ഇയാളുടെ പശ്ചാത്തലം, ലക്ഷ്യം, എന്നിവയെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
advertisement
സാധാരണയായി വാരാന്ത്യങ്ങൾ മാർ-എ-ലാഗോയിൽ ചെലവഴിക്കാറുള്ള ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആ സമയത്ത് വൈറ്റ് ഹൗസിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രംപിന് നേരെയുണ്ടായ ആവർത്തിച്ചുള്ള ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്കിടെ അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടാവുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടു മാസത്തിനുശേഷം വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് കോഴ്സിൽ ട്രംപ് കളിച്ചുകൊണ്ടിരിക്കെ തോക്കുമായി എത്തിയ മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ഇയാൾക്ക് പിന്നീട് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 22, 2026 10:20 PM IST










