സാമ്പത്തിക സംവരണം: പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തം മറന്നുവെന്ന് കാന്തപുരം
Last Updated:
കോഴിക്കോട്: സാമ്പത്തിക സംവരണത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ രംഗത്ത്. ഭരണഘടന തിരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള തീരുമാനമെന്ന് കാന്തപുരം ആരോപിച്ചു. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തം മറന്നുവെന്നും കാന്തപുരം വിമർശിച്ചു. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഭരണഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനാണെന്നും കാന്തപുരം ആരോപിച്ചു.
സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക അസമത്വം കൂടുതൽ വ്യവസ്ഥാപിതമാകും. സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളിലൂടെയാണ്. ബില്ലിന് പ്രതിപക്ഷ കക്ഷികൾ നൽകിയ പിന്തുണ ഭരണഘടനക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കാൻ സർക്കാരിന് ആത്മ വിശ്വാസം നൽകും. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾക്ക് വിശാല കാഴ്ചപ്പാടില്ലാതെ പോയത് ഖേദകരമാണ്. ആവശ്യമായ മുൻകരുതലുകളും ചർച്ചകളും ഇല്ലാതെ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തവർ പൗരന്മാരോട് കടുത്ത അനീതിയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങൾക്ക് സുന്നി സംഘടനകളുടെ ദേശീയതലത്തിലുള്ള കൂട്ടായ്‌മ പിന്തുണ നൽകും. ഇക്കാര്യത്തിൽ സമാന മനസ്കരുമായി ചർച്ചകൾ നടത്തുമെന്നും കാന്തപുരം അറിയിച്ചു. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സാമ്പത്തിക സംവരണത്തെ പിന്തുണച്ച സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ വിമർശനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2019 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പത്തിക സംവരണം: പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തം മറന്നുവെന്ന് കാന്തപുരം


