'അപമാനിച്ചു, വേട്ടയാടി, സദാസമയവും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍': മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി യു. പ്രതിഭ എംഎൽഎ
- Published by:Rajesh V
- news18-malayalam
Last Updated:
''മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിര്‍ സ്ഥാനാർഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. ''
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങൾ അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിച്ചു. എതിര്‍ സ്ഥാനാർഥിക്ക് വേണ്ടി മാധ്യമങ്ങള്‍ പി ആര്‍ വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കയിയെ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.
''മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിര്‍ സ്ഥാനാർഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മാധ്യമങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണം. മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താം''-പ്രതിഭ പറഞ്ഞു.
advertisement
സണ്ണി ജോസഫ് എംഎല്‍എ, ബി. രാധാകൃഷ്ണ മേനോന്‍, അനിയന്‍ ജോര്‍ജ്, ടി. ഉണികൃഷ്ണന്‍, തോമസ് ടി. ഉമ്മന്‍, ജോര്‍ജ് എബ്രഹാം, ഇ.എം. സ്റ്റീഫന്‍, സുരേഷ് നായര്‍, സജി കരിമ്പന്നൂര്‍, ജോസ് മണക്കാട്ട്, ഷിബു പിള്ള, ദലീമ ജോജോ, ബിജു തോണിക്കടവില്‍, എ സി ജോര്‍ജ്ജ്, പ്രദീപ് നായര്‍, ലീന തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
കായംകുളത്ത് കോണ്‍ഗ്രസിന്റെ പുതുമുഖമായ അരിതാ ബാബുവായിരുന്നു പ്രതിഭയുടെ പ്രധാന എതിരാളി. അതേസമയം, കായംകുളത്ത് നടന്നത് നല്ല മത്സരമായിരുന്നുവെന്നും എന്നാൽ പ്രതിഭ തന്നെ വിജയിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയിരുന്നു. ‘കായംകുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളജ് തെരഞ്ഞെടുപ്പ് പ്രചാരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ - ജി സുധാകരന്‍ ചോദിച്ചു.
advertisement
മികച്ച ക്ഷീരകർഷകയായ അരിത ബാബുവിന്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ നൽകിയിരുന്നു. ആറു പശുക്കളും ആടുകളുമാണ് അരിതയുടെ വീട്ടിലുള്ളത്. ഇത് പാൽസൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്ന ആലപ്പുഴ എം പി എ എം ആരിഫിന്റെ പരാമർശവും വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2021 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അപമാനിച്ചു, വേട്ടയാടി, സദാസമയവും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍': മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി യു. പ്രതിഭ എംഎൽഎ