'മരുന്നുകള്‍ പോലും ഫലിച്ചില്ലെന്ന് വന്നേക്കാം; പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകൂ': കെ.ബി ഗണേഷ് കുമാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ വീഡിയോയിൽ പറയുന്നുണ്ട്.
കൊല്ലം: കോവിഡ് രോഗകാലത്തെ അനുഭവം തുറന്നു പറഞ്ഞ് നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. 'ഈ രോഗം വരരുത് വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു'. ഗണേഷ് കുമാർ വീഡിയോയിൽ വ്യക്തമാക്കുന്നു. ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ താങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പു അദ്ദേഹം നൽകുന്നു.
ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്താമാക്കി. സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ വീഡിയോയിൽ പറയുന്നുണ്ട്.
വളരെ അധികം ശ്രദ്ധിക്കണമെന്നും രോഗം പിടിപെടാതിരിക്കാൻ മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യർഥിക്കുന്നുണ്ട്.
അതേസമയം ആശങ്ക ഉയർത്തി രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.
Also Read- വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം; കോവിഡ് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ ഇങ്ങനെ
മഹാരാഷ്ട്ര -67,123, ഉത്തർപ്രദേശ്- 27,734, ഡൽഹി- 24,375, കർണാടക -17,489, ഛത്തിസ്ഗഡ്- 16,083 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വർധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നിർദേശിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, സാമൂഹിക ക്വറന്റീൻ ഏർപ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
advertisement
രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം ഇല്ലെന്നും മന്ത്രി ഹർഷ് വർധൻ ആവർത്തിച്ചു. ഇതുവരെ 14.15 കോടി ഡോസ് കേന്ദ്രം നൽകി. ഒരാഴ്ചയ്ക്കകം 1.58 കോടി ഡോസ് കൂടി എത്തിക്കും. വലിയ സംസ്ഥാനങ്ങൾക്ക് 4 ദിവസം കൂടുമ്പോഴും ചെറിയ സംസ്ഥാനങ്ങൾക്ക് 7 ദിവസം കൂടുമ്പോഴും വാക്സിൻ നൽകുന്നുണ്ട്. കോവിഡ് കിടക്കകൾ വർധിപ്പിക്കണമെന്നും ജനിതക ശ്രേണീകരണത്തിന് കൂടുതൽ സാംപിളുകൾ നൽകണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിൽ അവലോകന യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിയ ഭരണകൂടവും ഡോക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
Location :
First Published :
April 18, 2021 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'മരുന്നുകള്‍ പോലും ഫലിച്ചില്ലെന്ന് വന്നേക്കാം; പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകൂ': കെ.ബി ഗണേഷ് കുമാർ