Back to School| സ്കൂൾ തുറക്കണം; പക്ഷേ കുട്ടികൾ വരേണ്ടത് എങ്ങനെയെന്ന് കൂടി പറയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുന്നതിൽ നിന്നും മിക്കവാറും വാഹനങ്ങൾ പിന്മാറിയിരിക്കുകയാണ്. അങ്ങനെ കുട്ടികളെ സ്‌കൂളിൽ എത്തിക്കേണ്ടതും തിരികെ വീട്ടിൽ എത്തിക്കുന്നതും മാതാപിതാക്കളുടെ ചുമതലയായി മാറി.
തിരുവനന്തപുരം: കോവിഡ് കാലത്തിന്റെ മടുപ്പിനു ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് ദുരിത യാത്രയിലേക്ക്. കുറച്ചു ദൂരമേയുളളു എങ്കിലും കൊച്ചു കുട്ടികൾ സ്കൂളിലെത്താൻ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ദൂരെയുള്ള വിദ്യാലയത്തിലേക്ക് വാഹനങ്ങളിൽ പോകുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കാര്യമാണ് കഷ്ടത്തിലായിരിക്കുന്നത്.
'ഒരു സീറ്റിൽ ഒരു കുട്ടി' എന്ന കോവിഡ് കാലത്തെ രീതി തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇതിനാൽ കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുന്നതിൽ നിന്നും മിക്കവാറും വാഹനങ്ങൾ പിന്മാറിയിരിക്കുകയാണ്. അങ്ങനെ കുട്ടികളെ സ്‌കൂളിൽ എത്തിക്കേണ്ടതും തിരികെ വീട്ടിൽ എത്തിക്കുന്നതും മാതാപിതാക്കളുടെ ചുമതലയായി മാറി.
രണ്ടു പേരും ജോലിക്ക് പോകുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും എന്നതിനാൽ ക്ലാസ് സമയം തീരുമ്പോൾ കുട്ടികളെ തിരികെ എത്തിക്കാനും, കൊണ്ടു വിടാനും സാധിക്കാത്ത സ്ഥിതിയാണ്. ചില ക്ലാസുകളിൽ മോഡൽ പരീക്ഷയും തുടങ്ങി. അതോടെ ഉച്ചയ്ക്ക് അവസാനിക്കുന്ന സ്ഥിതിയുമുണ്ട്.
advertisement
കോവിഡ് രണ്ടാം ഘട്ടത്തിൽ സ്‌കൂൾ തുറന്നപ്പോൾ സാധാരണ മിനിബസിൽ 11 കുട്ടികൾക്ക് മാത്രമാണ് അനുമതിനൽകിയത്. ഓട്ടോയിൽ രണ്ടു കുട്ടികൾ മാത്രം. വലിയ സ്‌കൂൾ ബസുകളിൽ ആകെയുള്ള 45 സീറ്റുകളിൽ ഓരോ കുട്ടിയെ വീതം ഇരുത്താം. അതായത്, നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിന്റെ നേർപകുതി ഉപയോഗിക്കാം. ഇതിൽ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
advertisement
സ്‌കൂൾ ബസുകൾ ഉള്ള പ്രധാന സ്‌കൂൾ മാനേജ്‌മെന്റുകൾ ഒന്നും തന്നെ തങ്ങളുടെ ബസുകൾ ഓടിക്കുന്നില്ല എന്നു പറയാം. സർക്കാർ അനുമതി ഇല്ലെന്നാണ് അവർ മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്. അതുമാത്രമല്ല ഡ്രൈവർമാർക്ക് ഇപ്പോൾ ശമ്പളം പല മാനേജ് മെന്റുകളും നൽകുന്നില്ല, ചിലരാവട്ടെ മിനിമം ശമ്പളമാണ് നൽകുന്നത് അവരെ തിരിച്ചു വിളിച്ചാൽ മുഴുവൻ പണവും നൽകേണ്ടിവരും. ഫീസ് വരവ് കുറവാണന്ന കാര്യത്താൽ ഇക്കാര്യത്തിൽ മടിച്ചു നിൽക്കുകയാണ് പലരും.
ഓട്ടോറിക്ഷയെ ആശ്രയിച്ചാൽ ദിവസം 300 രൂപ കുറഞ്ഞത് ഓട്ടോക്കൂലി നൽകേണ്ടിവരും. മറ്റു
advertisement
വാഹനങ്ങളിൽ കുട്ടികളെ കയറ്റിയാൽ, ഓരോ കുട്ടിക്കും ഇരട്ടി ചാർജ് നൽകേണ്ടിവരും. അത് നൽകാനുള്ള ശേഷി രക്ഷിതാക്കൾക്കില്ല. കോവിഡിനു മുമ്പ് ഒരു കുട്ടിക്ക് മാസം വാഹനത്തിന് 500-1500 ആയിരുന്നത് ഇപ്പോഴത്തെ നിബന്ധനയിൽ 1,500-3,000 രൂപ കൊടുക്കേണ്ടിവരും. മിക്ക സ്‌കൂളുകളും അവരുടെ ബസുകൾ ഇറക്കിയിട്ടില്ല. കുറച്ചു കുട്ടികളുമായി ബസ് ഓടിച്ചാൽ 'പണി' കിട്ടുമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതു വരെ വണ്ടി ഇറക്കാനാവില്ലെന്ന നിലപാടാണ് അവർക്ക്.
സ്‌കൂൾ തുറന്നിട്ടും ഈ മേഖലയിൽ ജോലി ചെയ്തിരുന്നവർ പട്ടിണിയിലാണ് എന്ന മറ്റൊരു പ്രതിസന്ധിയുമുണ്ട്. മുഴുവൻ സീറ്റുകളിലും കുട്ടികളെ ഇരുത്താൻ അനുവാദം നൽകണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം. സ്‌കൂളിലേക്ക് പോകാൻ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.
advertisement
സ്‌കൂൾ വാഹനങ്ങൾ പിന്മാറിയതോടെയാണ് കുട്ടികൾ പൊതുഗതാഗതത്തിലേക്ക് മാറുന്നത്. അതിനാൽ സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂൾ സർവീസ് നടത്തുന്ന വാഹനങ്ങളിൽ കുട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ അവർ കയറുന്ന സ്വകാര്യബസുകളുടെ കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയുന്നില്ല എന്നതാണ് കൗതുകകരമായ വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2022 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Back to School| സ്കൂൾ തുറക്കണം; പക്ഷേ കുട്ടികൾ വരേണ്ടത് എങ്ങനെയെന്ന് കൂടി പറയാമോ?