കോഴിക്കോട്: നികുതി അടക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ (Indigo Airlines) ബസ് ആര് ടി ഒ കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്നതാണ് ബസ്. അറ്റകുറ്റപ്പണിക്കായി ഫറോക്കിലെ വര്‍ക്ക് ഷാപ്പില് കൊണ്ടുവന്നപ്പോള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആര് ടി ഒ കസ്റ്റഡിയിലെടുത്തത്. ബസ്സിന് ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി.
ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തുത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര് ടി ഒ അധികൃതര്‍ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആര് ടി ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കാമെന്ന് കമ്പനിയെ അറിയിച്ചു. നികുതിയും പിഴയും ഉള്‍പ്പെടെ നാല്‍പ്പതിനായിരം രൂപയാണ് ഇന്‍ഡിഗോ അടക്കാനുള്ളത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇന്‍ഡിഗോക്കെതിരെ ജയരാജനും മുഖ്യമന്ത്രിയും രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ ബസ്സിനെതിരെ ആര് ടി ഒ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി നടപടിക്ക് ബന്ധമില്ലെന്നും ബസ് എയര്‍പോര്‍ട്ടിലായതിനാലാണ് നേരത്തെ നടപടിയെടുക്കാന്‍ കഴിയാതിരുന്നതെന്നും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indigo, Transport department