കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് (Travel Ban) ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് (Indigo) കത്തയച്ചതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ (EP Jayarajan). നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്‍ഡിഗോ കമ്പനിക്കാര്‍ സശ്രദ്ധം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവരില്‍നിന്ന് ഒരു പ്രതികരണമുണ്ടാകുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു അത് മൂന്നു ദിവസം കഴിഞ്ഞേ ഡല്‍ഹിയില്‍ എത്തൂ. ആ ട്രെയിനില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയില്‍ പോയും ആ ട്രെയിനില്‍ തിരിച്ചുവന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ട്രെയിനില്‍ പോകുന്നതിലൊന്നും എനിക്ക് ഒരു പ്രയാസവുമില്ല. പിന്നീട് വിമാന സര്‍വീസ് വന്നു, സൗകര്യങ്ങള്‍ വന്നു. അപ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്‍ഡിഗോയുടേത് തെറ്റായ നിലപാടാണ്, ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു'- ഇ പി ജയരാജന്‍ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ ട്രോളുകള്‍ അയക്കുമെന്നും അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മാനസികരോഗമുള്ളവരെല്ലാം ട്രോള്‍ അയക്കുന്നില്ലേ. കുറേ മാനസികരോഗികളുണ്ട്, കുറേ ചിന്താക്കുഴപ്പമുള്ളവരുണ്ട്, കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ അയക്കും. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.'- ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഭീരു,അറസ്റ്റ് രാഷ്ട്രീയ പ്രേരിതം': കെ എസ് ശബരിനാഥന്‍
തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ വധശ്രമ ഗൂഢാലോചന കേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്തത്. താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരിനാഥന്‍ ആരോപിച്ചു. കേസില്‍ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.
വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ ചാറ്റ് പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥൻ പറഞ്ഞു. ശബരീനാഥിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നിട്ടും അന്നൊന്നും കേസ് കൊടുത്തിരുന്നില്ല. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ep jayarajan, Indigo