തെരഞ്ഞെടുപ്പിൽ കൃത്രിമം; കേരള സർവകലാശാലയിൽ 39 യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിവരങ്ങൾ 30 കോളേജുകൾ ഗൂഗിൾ ഫോം വഴി ഇതുവരെ നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കോളേജുകളെ അറിയിക്കും.
തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയ 39 യൂണിയൻ കൗൺസിലർമാരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അയോഗ്യരാക്കി. പ്രായപരിധി പിന്നിട്ടതും കോഴ്സ് പഠിച്ചിറങ്ങിയതുമൊക്കെ മറച്ചുവച്ച് ഇവർ മത്സരിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. 27 പേരാണ് പ്രായപരിധി കഴിഞ്ഞവർ. 12 പേർ കോഴ്സ് പഠിച്ചിറങ്ങിയവരും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകളിൽ നിന്നും തെരഞ്ഞെടുപ്പിന്റെ വിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസ, പ്രായ രേഖകളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാഴ്സിറ്റി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽ നിന്നും നീക്കം ചെയ്യാനും ഈ പദവികൾ ഒഴിച്ചിടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
Also Read- യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജിന് ഒന്നര ലക്ഷം രൂപ കേരള സർവകലാശാലയുടെ പിഴ
യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിവരങ്ങൾ 30 കോളേജുകൾ ഗൂഗിൾ ഫോം വഴി ഇതുവരെ നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കോളേജുകളെ അറിയിക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ കൗൺസിലറെ മാറ്റി മത്സരിക്കാത്ത എസ്എഫ്ഐ നേതാവിനെ ഉൾപ്പെടുത്തിയത് പുറത്തായതോടെ, കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനായി പുനർവിജ്ഞാപനം ഇറക്കാനും തീരുമാനിച്ചു.
advertisement
തെരഞ്ഞെടുപ്പ് നടത്തുന്നതിന് ചെലവാകുന്ന 1,55,938 രൂപ ആൾമാറാട്ടത്തിന് ഒത്താശ ചെയ്ത മുൻ പ്രിൻസിപ്പലിൽ നിന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഈടാക്കി നൽകണമെന്നും നിർദ്ദേശിച്ചു. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ തിങ്കളാഴ്ച തുടങ്ങും. ക്രമക്കേട് കാട്ടിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക ഈയാഴ്ച പ്രസിദ്ധീകരിക്കും. പരാതികളുണ്ടെങ്കിൽ പരിഹരിച്ച ശേഷമാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
advertisement
വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇപ്പോൾ നൽകേണ്ടെന്നും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാൽ, പ്രതിനിധിയെ നിശ്ചയിക്കാൻ സെനറ്റ് ചേരേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായി സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. വി സി ഡോ. മോഹനൻ കുന്നുമ്മേൽ എതിർത്തെങ്കിലും ഭൂരിപക്ഷവും പ്രതിനിധിയെ നൽകേണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 11, 2023 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പിൽ കൃത്രിമം; കേരള സർവകലാശാലയിൽ 39 യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി