കൊച്ചി: കൊച്ചി മെട്രോയുടെ (Kochi Metro) പേട്ട- എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധന വ്യാഴാഴ്ച ആരംഭിച്ചു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന വെള്ളിയാഴ്ചയും തുടരും. വടക്കേകോട്ട, എസ്.എന്‍. ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്‌നലിംഗ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും അവ പ്രവര്‍ത്തന ക്ഷമമാണ് എന്ന് ഉറപ്പാക്കുകയും ചെയ്തു.
ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങയവയും പരിശോധനയ്ക്ക് വിധേയമാക്കി. അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംഘത്തിന് മുമ്പാകെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. സംഘം 1.8 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തി പരിശോധിച്ചു. പുതിയ പാതയിലൂടെ ട്രെയിൻ ഓടിച്ചുകൊണ്ടുള്ള പരിശോധന വെള്ളിയാഴ്ച നടക്കും.
മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് കുമാര്‍ റായുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഥിഷ് കുമാര്‍ രജ്ഞന്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഇ ശ്രീനിവാസ്, എം.എന്‍. അതാനി, സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി. പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് എസ്.എന്‍. ജംഗ്ഷനില്‍ എത്തിയ സംഘത്തെ KMRL മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ, ഡയറകടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ എന്നിവര്‍ സ്വീകരിച്ചു.
ജനറല്‍ മാനേജര്‍മാരായ വിനു കോശി, കെ. മണികണ്ഠന്‍, മിനി ഛബ്ര, എ. അജിത്, മണി വെങ്കിട് കുമാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി KMRL നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.
നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ ലാഭത്തിലാക്കുന്നതിന് ടിക്കറ്റ് ഇതര വരുമാന വഴികളും തേടുകയാണ്. ഇതിലേറ്റവും സാധ്യത നഗരത്തിന്‍റെ ഒത്തനടുക്കുള്ള മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ഷോപ്പിംഗ് മാളുകൾക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ കൊച്ചി മെട്രോ കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.
22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമാണ് ലേലത്തിൽ നൽകുന്നത്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ അവസാന ഘട്ടത്തിലാണ്. ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി 110 ഇടങ്ങൾ കൂടിയാണ്. ചെറിയ കടകളുടെ മാതൃകയിൽ കിയോസ്ക് അളവിലാണ് ഇത് ലഭ്യമാക്കുന്നത്. ഇതിൽ 30 ഇടങ്ങൾ ഓഫീസുകൾ തുടങ്ങാൻ വിധം വിസ്തൃതമാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ഇവിടേക്ക് ഇനിയും വ്യാപാര സ്ഥാപനങ്ങളെത്തുമെന്നാണ് മെട്രോ കമ്പനിയുടെ പ്രതീക്ഷ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.