ശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ ഇല്ലെന്ന് സിപിഎം
Last Updated:
തിരുവനന്തപുരം: ശബരിമല വിധിയിൽ പാർട്ടി നിലപാട് മയപ്പെടുത്തി സി പി എം രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ കൊണ്ട് പോകാനും വരാനും സി പി എം ഇടപെടില്ല എന്നാൽ കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ള സ്ത്രികൾക്ക് ഉപയോഗിക്കാമെന്നതാണ് പാർട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം .
വിധിയെ പിന്തുണച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാകട്ടെ ശബരിമലയില്‍ നിത്യപൂജയ്ക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബിജെപിയിലെ ഗ്രൂപ്പ് അങ്കത്തില്‍ മേല്‍ക്കൈ നേടാന്‍കൂടി ഉദ്ദേശിച്ചാകണം കോടതിവിധി നടപ്പാക്കുന്നതിന് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനുള്ള പ്രതിഷേധസമര പരിപാടികള്‍ക്ക് ചൂട്ട് കത്തിച്ചുകൊടുക്കുകയാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.
സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നത്. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു
advertisement
12 വര്‍ഷം കേസ് നടന്നപ്പോള്‍ അതിലിടപെടാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാമല്ലോ. ഇങ്ങനെയുള്ള നിയമവഴികള്‍ തേടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനുമുള്ള നീക്കം വിപല്‍ക്കരമാണെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 8:21 AM IST