സിനിമയുടെ വെള്ളിത്തിര മാഞ്ഞ കുന്നത്തൂർ താലൂക്ക്: കാത്തിരിപ്പ് ഇനി എത്ര കാലം?

Last Updated:

കുന്നത്തൂർ താലൂക്കിൽ ഒരു പുതിയ തിയേറ്റർ സ്ഥാപിക്കുന്നതിന് സർക്കാരിൻ്റെയും പ്രാദേശിക ഭരണകൂടത്തിൻ്റെയും ശ്രദ്ധ അത്യാവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സിനിമയുടെ വെള്ളിത്തിര മാഞ്ഞ കുന്നത്തൂർ താലൂക്ക്
സിനിമയുടെ വെള്ളിത്തിര മാഞ്ഞ കുന്നത്തൂർ താലൂക്ക്
ഒരുകാലത്ത് സിനിമാപ്രേമികളുടെ പറുദീസയായിരുന്ന കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ഇന്ന് ഒരു സിനിമാ തിയേറ്റർ പോലുമില്ലെന്നത് വിശ്വസിക്കാൻ പ്രയാസമുള്ള യാഥാർത്ഥ്യമാണ്. സിനിമ ഒരു വസന്തം പോലെ ആഘോഷിക്കപ്പെട്ടിരുന്ന ഈ മണ്ണ്, കാലത്തിൻ്റെ മാറ്റങ്ങൾക്കൊടുവിൽ നിശ്ശബ്ദമായിരിക്കുന്നത് പ്രദേശവാസികളിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പുതിയ റിലീസ് ചിത്രങ്ങൾ ആസ്വദിക്കാൻ കിലോമീറ്ററുകൾ താണ്ടി കരുനാഗപ്പള്ളിയിലോ കൊട്ടാരക്കരയിലോ പോകേണ്ട അവസ്ഥയിലാണ് ഇന്ന് കുന്നത്തൂരിലെ സിനിമാസ്വാദകർ.
കുന്നത്തൂർ താലൂക്കിൽ ഒരു കാലത്ത് നിരവധി തിയേറ്ററുകൾ സജീവമായിരുന്നു. ശാസ്താംകോട്ടയിലെ ദേവി തിയേറ്റർ, ഭരണിക്കാവിലെ സലിം, ചക്കുവള്ളിയിലെ അംബിക, കുന്നത്തൂരിലെ സംഗീത, കരാളിമുക്കിലെ എസ്.വി.ആർ., പതാരത്തെ ശ്രുതി, മൈനാഗപ്പള്ളിയിലെ ജയശ്രീ, സിനിമാപറമ്പിലെ മുരളി തുടങ്ങിയവയെല്ലാം ഇവിടുത്തെ സിനിമാ ചരിത്രത്തിൻ്റെ ഭാഗമായിരുന്നു. കൂടാതെ, ശൂരനാട് സൗത്ത് ഭാഗത്ത് രമ തിയേറ്റർ, പോരുവഴിയിൽ ജനതാ, ചങ്ങംകുളങ്ങരയിൽ അർച്ചന എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെട്ടിരുന്ന മറ്റു ചില തിയേറ്ററുകളും ഉണ്ടായിരുന്നതായി ഓർമ്മകൾ പങ്കുവെക്കുന്നവരുണ്ട്. ഓലമേഞ്ഞ ഷെഡ്ഡുകളിൽ നിന്ന് ആരംഭിച്ച് പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്ക് മാറിയ ഈ തിയേറ്ററുകൾ, ഡിജിറ്റൽ യുഗത്തിൻ്റെ കടന്നുവരവോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയായിരുന്നു. പഴയ ബി-ക്ലാസ്, സി-ക്ലാസ് തിയേറ്ററുകൾക്ക് ആധുനിക സാങ്കേതികവിദ്യകളായ ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റങ്ങളും മൾട്ടിപ്ലക്സ് സൗകര്യങ്ങളും ഒരുക്കാനുള്ള സാമ്പത്തിക ഭാരം താങ്ങാൻ കഴിഞ്ഞില്ല. ഇതോടെ അവ ഓരോന്നായി പ്രവർത്തനം നിർത്തുകയായിരുന്നു. കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ, നവീകരണത്തിനുള്ള വലിയ ചിലവ്, പുതിയ സിനിമകൾ റിലീസ് ചെയ്യാൻ വിതരണക്കാർ മുന്നോട്ട് വെക്കുന്ന ഉയർന്ന ഡിജിറ്റൽ ഫീസുകൾ, പ്രേക്ഷകരുടെ മാറുന്ന സിനിമാനുഭവങ്ങൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വളർച്ച എന്നിവയെല്ലാം ഈ തിയേറ്ററുകളുടെ അടച്ചുപൂട്ടലിന് ആക്കം കൂട്ടി.
advertisement
ശാസ്താംകോട്ട ദേവി തിയേറ്റർ, കുന്നത്തൂർ സംഗീത തിയേറ്റർ തുടങ്ങിയവയ്ക്ക് സമീപം ഇന്ന് പുതിയ സിനിമാശാലകൾ ഉയർന്നു വരാത്തത് താലൂക്കിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഒരു പുതിയ റിലീസ് കാണാൻ താലൂക്കിലെ പ്രധാന ടൗൺഷിപ്പുകളായ ശാസ്താംകോട്ടയിൽ നിന്നോ കുന്നത്തൂരിൽ നിന്നോ ഭരണിക്കാവിൽ നിന്നോ ആളുകൾക്ക് ചുരുങ്ങിയത് 10-15 കിലോമീറ്റർ ദൂരമെങ്കിലും സഞ്ചരിച്ച് കരുനാഗപ്പള്ളിയിലോ കൊട്ടാരക്കരയിലോ എത്തണം. ഇത് യാത്രാദുരിതം മാത്രമല്ല, സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. പ്രത്യേകിച്ച്, കുടുംബസമേതം സിനിമ കാണാൻ പോകുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്.
advertisement
ഈ സാഹചര്യത്തിൽ, കുന്നത്തൂർ താലൂക്കിൽ ഒരു പുതിയ തിയേറ്റർ സ്ഥാപിക്കുന്നതിന് സർക്കാരിൻ്റെയും പ്രാദേശിക ഭരണകൂടത്തിൻ്റെയും ശ്രദ്ധ അത്യാവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. താലൂക്കിൻ്റെ സാംസ്കാരികവും വിനോദപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു സിനിമാശാല അത്യന്താപേക്ഷിതമാണ്. പുതിയ സാങ്കേതിക വിദ്യകളോടുകൂടിയ മൾട്ടിപ്ലക്സുകൾ സ്ഥാപിക്കാനോ അല്ലെങ്കിൽ നിലവിലുള്ള കെട്ടിടങ്ങൾ നവീകരിച്ച് തിയേറ്ററുകൾ പുനരുജ്ജീവിപ്പിക്കാനോ സാധ്യതകളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. താലൂക്കിലെ നിയമസഭാ അംഗം ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ വിനോദത്തിനുള്ള സൗകര്യം ഒരുക്കുന്നതിൽ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, സിനിമാ വ്യവസായത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണർവ്വേകുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ട പോലുള്ള സ്ഥലങ്ങളിൽ പുതിയ തിയേറ്ററുകൾ വരുന്നതിലൂടെ, കുന്നത്തൂർ താലൂക്കിന് നഷ്ടപ്പെട്ട സിനിമാ വസന്തം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇവിടുത്തെ സിനിമാപ്രേമികളുടെയും വ്യാപാരികളുടെയും പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
സിനിമയുടെ വെള്ളിത്തിര മാഞ്ഞ കുന്നത്തൂർ താലൂക്ക്: കാത്തിരിപ്പ് ഇനി എത്ര കാലം?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement