'കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി രൂപ എന്തുചെയ്തു'? കെ സുധാകരനെതിരെ കെപി അനിൽകുമാർ
- Published by:Naseeba TC
- news18-malayalam
Last Updated:
താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി?
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സ്വീകരണ യോഗത്തിൽ കെ പി അനിൽകുമാർ. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. പണമെന്ത് ചെയ്തുവെന്ന് സുധാകരൻ പറയണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.
കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി സതീശനെയും അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെയും ചതിയുടെയും ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ സി പി എം മുരളിയെ സ്വീകരിക്കുമായിരുന്നു. എ കെ ജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും കെ പി അനിൽകുമാർ ചോദിച്ചു.
advertisement
നിറ്റ ജലാറ്റിൻ കമ്പനിയിലെ തൊഴിലാളി യൂണിയന്റെ നേതാവാണ് വിഡി സതീശൻ. ഈ കമ്പനി നദിയിലൊഴുക്കുന്ന മാലിന്യം മൂന്ന് പഞ്ചായത്തുകളെ നശിപ്പിക്കുകയാണ്. ഇതാണ് ഹരിത എം എൽ എ യുടെ കപട മുഖമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. താന്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദിയുണ്ടെന്നും അനിൽകുമാർ പറഞ്ഞു. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണ് സുധാകരൻ നേതൃസ്ഥാനത്തേക്ക് എത്തിയത്.
advertisement
Also Read-'കൊടിസുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നു'; കെ സുധാകരന്‍
രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും കെ പി അനിൽ കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കണ്ണൂരിന് പുറത്ത് കോൺഗ്രസിന്റെ നന്മക്ക് വേണ്ടി സുധാകരൻ പ്രവർത്തിച്ചതായി കണ്ടില്ല. ബി ജെ പി യിലേക്ക് പോകുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചയാളാണ് കെ സുധാകരൻ. സംഘപരിവാർ മനസുള്ളയാൾക്കേ അത് പറയാൻ സാധിക്കൂവെന്നും അനിൽ കുമാർ പറഞ്ഞു. കെ സുധാകരന് ഭക്ഷണം കഴിക്കാൻ പ്ലേറ്റ് പിടിച്ചു കൊടുക്കേണ്ട ഗതികേടിലാണ് ഡി സി സി പ്രസിഡന്റെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി.
advertisement
‘സോളാർ കേസിൽ പ്രതിയല്ലാത്തതാണ് കോൺഗ്രസിനെ സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലർ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ ഇ മെയിൽ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാർലമെന്ററി പാർട്ടിയിൽ 11 വോട്ട് കിട്ടിയിരുന്നു. കോൺഗ്രസ് നശിക്കാതിരിക്കാൻ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം.
കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ട്. അതിന് മുൻപ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാർട്ടി വിട്ടതെന്നും കെ പി അനിൽ കുമാർ പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അനിൽ കുമാർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2021 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി രൂപ എന്തുചെയ്തു'? കെ സുധാകരനെതിരെ കെപി അനിൽകുമാർ


