'അൻവർ എഫക്ട്' അംഗീകരിക്കുമോ? നിലമ്പൂർ വിജയത്തിന് പിന്നാലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു
- Published by:Rajesh V
- news18-malayalam
- Reported by:Dan Kurian
Last Updated:
പി വി അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25000 കടക്കുമായിരുന്നെന്ന കെ മുരളീധരന്റെയും, രമേശ് ചെന്നിത്തലയുടെയും, കെ സുധാകരന്റെയും പ്രതികരണങ്ങളോട് മറുചേരി കടുത്ത അമർഷത്തിലാണ്.
തിരുവനന്തപുരം: നിലമ്പൂരിലെ ഉജ്ജ്വല തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു. നിലമ്പൂരിലെ മിന്നും വിജയത്തോടെ പാർട്ടിക്കും മുന്നണിക്കും ഉള്ളിൽനിന്ന് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പ്രതിരോധം തീർക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വി ഡി സതീശൻ ക്യാമ്പ്. അതേസമയം അൻവറിനെ നിസ്സാരമായി എഴുതിത്തള്ളിയതിന് കൊടുക്കേണ്ടി വന്ന വില ചെറുതല്ലെന്ന നിലപാടിലാണ് മറുവിഭാഗം. നിലമ്പൂർ വിജയത്തോടെ യുഡിഎഫിൽ ലീഗ് നേതൃത്വത്തിന്റെ പ്രസക്തിയും ഏറുകയാണ്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ചൂടേറിയ വാദങ്ങൾക്കാകും കളമൊരുങ്ങുക.
നിലമ്പൂരിൽ അടിപതറിയാൽ മുന്നണി ബന്ധം തന്നെ ശിഥിലമാകുന്ന രാഷ്ട്രീയ സാഹചര്യം, യുഡിഎഫിനുള്ളിലെ ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ കോൺഗ്രസിൽ നിന്ന് ഉയരാൻ ഇടയുള്ള വിമർശനങ്ങൾ വേറെ,, നിലമ്പൂരിൽ ജയം ഉറപ്പാക്കേണ്ടത് ലീഗിന് മുമ്പിൽ അനിവാര്യതയായി മാറിയത് ഈ സാഹചര്യത്തിലാണ്.
ഇതും വായിക്കുക: കാടിളക്കിയ സെമി ഫൈനലിന് ശേഷം ഫൈനലിലേക്ക് മുന്നണികൾക്ക് നിലമ്പൂർ നൽകുന്ന പാഠങ്ങൾ
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലീഗിന്റെ താൽപര്യം തഴയപ്പെട്ടെങ്കിലും ഷൗക്കത്ത് വിരുദ്ധരെ അനുനയിപ്പിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ തന്ത്രപരമായ ഇടപെടലാണ് നിലമ്പൂരിൽ യുഡിഎഫിന് അനുകൂലമായി മാറിയതെന്നും കോൺഗ്രസ് നേതാക്കൾ തന്നെ അഭിപ്രായപ്പെടുന്നു. അൻവർ 5000 മുതൽ 7000 വരെ വോട്ടുകൾ മാത്രമേ പിടിക്കു എന്നായിരുന്നു കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ അൻവർ പിടിച്ച വോട്ടുകൾ 19,700 ലേറെ ആയതോടെ അദ്ദേഹത്തെ ഒപ്പം നിർത്തേണ്ടിയിരുന്നതിന്റെ അനിവാര്യത വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
advertisement
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ അടുത്ത ദിവസം ചേരാനിരിക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അൻവർ വിഷയത്തിൽ നേതാക്കൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നത ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് സൂചന. പി വി അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25000 കടക്കുമായിരുന്നെന്ന കെ മുരളീധരന്റെയും, രമേശ് ചെന്നിത്തലയുടെയും, കെ സുധാകരന്റെയും പ്രതികരണങ്ങളോട് മറുചേരി കടുത്ത അമർഷത്തിലാണ്.
അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചു നിൽക്കുകയാണ്. പി വി അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും കടുത്ത വിയോജിപ്പിലാണ്. അതേസമയം നിർണായക ഘട്ടത്തിൽ സതീശൻ എടുത്ത നിർണായക തീരുമാനമാണ് നിലമ്പൂരിൽ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. അൻവറിനെതിരെ പരസ്യ നിലപാടെടുത്ത ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറുമായി രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയതിന് പിന്നിൽ ഒരു മുതിർന്ന നേതാവിന്റെ ഇടപെടൽ ഉണ്ടായെന്ന നിലപാടിലാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. യുവ നേതാക്കളുടെ റീൽസ് പ്രചരണ രീതികളും രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 24, 2025 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൻവർ എഫക്ട്' അംഗീകരിക്കുമോ? നിലമ്പൂർ വിജയത്തിന് പിന്നാലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു