തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress) പങ്കെടുത്ത കെ.വി.തോമസിനെതിരെ (K V Thomas)രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍ (K Sudhakaran). അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസ് പാർട്ടിയിൽ നിന്ന് പോയികഴിഞ്ഞതായി കെ.സുധാകരന്‍ പറഞ്ഞു. കെ.വി.തോമസിന്റെ ചതിയും വഞ്ചനയും ജനം തിരിച്ചറിയും.
കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ എഐസിസി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണ്.
അപ്പോള്‍ ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണെന്ന് സുധാകന്‍ വിമര്‍ശിച്ചു. എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്.അച്യുതാനന്ദനാണ്, കോണ്‍ഗ്രസുകാര്‍ വിളിച്ചിട്ടില്ല. നാട്ടുകാര്‍ വിളിച്ചിട്ടുണ്ടെന്നും സുധാകരന്‍ പരിഹസിച്ചു.
അതേ സമയം കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് കെ വി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അയച്ച കത്തിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും പാര്‍ട്ടി ഭരണഘടന വായിക്കാത്തവരാണ് അംഗത്വം വിതരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ് പങ്കെടുത്തത്.
സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു അദ്ദേഹം പറഞ്ഞു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.