Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; CPM ദേശീയ നേതൃത്വവും യെച്ചൂരിയും നിലപാട് വ്യക്തമാക്കണം; കെ സുധാകരൻ
Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; CPM ദേശീയ നേതൃത്വവും യെച്ചൂരിയും നിലപാട് വ്യക്തമാക്കണം; കെ സുധാകരൻ
മോദിയും പിണറായി വിജയനും ഭരിച്ചിട്ടും ഈ നാട് തകരാതെ നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളത് കൊണ്ടാണെന്നും സുധാകരന്‍
Last Updated :
Share this:
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരാ മന്ത്രി സജി ചെറിയാന്റെ പരാമർശത്തില്‍ സിപിഎം ദേശീയ നേതൃത്വം സീതറാം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും.മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം.മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല എംഎല്‍എ സ്ഥാനവും സജി ചെറിയാന്‍ രാജിവെയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
രാജ്യസ്‌നേഹത്തേക്കാള്‍ ചൈനാ പ്രേമം പ്രകടിപ്പിച്ചവരാണ് സിപിഎമ്മുകാര്‍.രാജ്യത്തോട് കൂറുപുലര്‍ത്താത്ത സിപിഎമ്മുകാര്‍ക്ക് ഈ രാജ്യത്ത് തമാസിക്കാന്‍ എന്തുയോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തോടും ഭരണഘടനയോടും ദേശീയപതാകയോടും കൂറുപുലര്‍ത്താത്തവരാണ് സിപിഎമ്മുകാര്‍. സ്വാതന്ത്ര്യം കിട്ടിയത് പോലും അംഗീകരിക്കാത്ത സിപിഎം കഴിഞ്ഞ വര്‍ഷം മുതലാണ് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറായത്. ഭരണഘടനാ വിരുദ്ധത സിപിഎമ്മിന്റെ എക്കാലത്തെയും അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിയും പിണറായി വിജയനും ഭരിച്ചിട്ടും ഈ നാട് തകരാതെ നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്.
ഭരണഘടന എത്ര മികച്ചതായാലും അതിന്‍മേല്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ മോശമാണെങ്കില്‍ അത് ഭരണഘടനയിലും പ്രതിഫലിക്കുമെന്നും ദീര്‍ഘവീക്ഷണമുള്ള ഡോ.ബിആര്‍ അംബേദ്ക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് സജി ചെറിയാന്റെ പ്രസ്താവനയിലൂടെ സത്യമായി തീര്‍ന്നെന്നും സുധാകരന്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.