സുന്ദരപാലം! സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം; അരനൂറ്റാണ്ട് കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്
- Published by:Rajesh V
- news18-malayalam
Last Updated:
പാലം നിർമാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമാണത്തിലേക്ക് എത്തിയിരുന്നില്ല. താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്
തിരുവനന്തപുരം: ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്ന അമ്പൂരി കരിപ്പയാറിലെ കുമ്പിച്ചൽക്കടവ് പാലം യാഥാർഥ്യമായി.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.' ഇതൊക്കെ ഏത് സർക്കാരും ചെയ്യുന്ന കാര്യമാണെന്നു പൊതുവേ ഒരു പ്രചാരണമുണ്ട്. എന്നാൽ ഇടതു സർക്കാർ വന്നതിനാലാണ് ഇത്തരമൊരു പദ്ധതി നടപ്പിലായതെന്നും' മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ശേഷം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് (KRFB) മുഖേനയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കിയത്. 800 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
advertisement
തൊടുമല ഗ്രാമത്തിന് ആശ്വാസം
നെയ്യാർ ഡാമിന്‍റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം. കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകൾ കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയി.
ആദിവാസി ഊരുകളിൽ നിന്ന് എന്ത് വാങ്ങണമെങ്കിലും കടത്തുകടന്ന് മായത്തോ അമ്പൂരിയിലോ എത്തണം. പുറംലോകത്തേക്ക് എത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. കുട്ടികൾക്ക് സ്‌കൂളിലെത്താനും ഒരു സ്ത്രീക്ക് രാത്രിയിൽ പ്രസവ വേദന വന്നാൽ, ആരെയെങ്കിലും രാത്രിയിൽ പാമ്പ് കടിച്ചാൽ, ഏതെങ്കിലും കുഞ്ഞിന് അസുഖം മൂർച്ഛിച്ചാൽ വിധിയുടെ കാരുണ്യം മാത്രമായിരുന്നു ആശ്രയം. മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുഃസ്സഹമാകും.
advertisement
കരിപ്പയാറിന് കുറുകെ കുമ്പിച്ചൽ കടവിൽ ഒരു പാലം നിർമിക്കുക എന്നതായിരുന്നു ഈ ദുരിതത്തിന് അറുതി വരുത്താനുള്ള ഏകമാർഗം. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്ക് പോലും വള്ളത്തിനായി കാത്തിരിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ അവസ്ഥ പരിഗണിച്ചാണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. പാലം നിർമ്മാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമ്മാണത്തിലേക്ക് എത്തിയിരുന്നില്ല. .
1990ൽ പ്രദേശവാസികൾ പ്ലാനിങ് ബോർഡിനെ സമീപിച്ചതിന് പിന്നാലെ തുടങ്ങിയ ചർച്ചകളും പ്രവർത്തനങ്ങളും ഒടുവിൽ സി കെ ഹരീന്ദ്രൻ പാറശ്ശാല എംഎൽഎ ആയി വന്നതിന് പിന്നാലെ സംസ്ഥാന ബജറ്റിലും ഇടം നേടി. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതി നിരവധി തടസങ്ങൾക്കൊടുവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
advertisement
253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിന്‍റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്. പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ച പാലത്തിനടിയിലൂടെ നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ട് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പാൻ പാലങ്ങളിൽ ഒന്നായ പാലം, പ്രകൃതിരമണീയമായ കരിപ്പയാറിൻ്റെയും അഗസ്ത്യാർകൂടം മലനിരകളുടെയും മനോഹര ദൃശ്യങ്ങൾക്ക് സാക്ഷിയായി നിലകൊള്ളുന്നു.നെയ്യാർ വനത്തിലെ പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റിയ ഈ പാലം, മനുഷ്യബന്ധങ്ങളുടെ പുതിയ വഴിയാണ് തുറന്നിടുന്നത്.പശ്ചാത്തലമായി മനോഹരമായ പ്രകൃതി ദൃശ്യമുള്ള പാലത്തിന് ' സുന്ദര പാലം' എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത് എന്ന് സികെ ഹരീന്ദ്രൻ എംഎൽഎ ഒരു നിയമസഭാ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
advertisement
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കാട്ടാക്കട വഴി ഒരു മണിക്കൂറും നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളറട വഴി 45 മിനിറ്റും അകലെയാണ് ഈ സ്‌ഥലം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 12, 2026 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുന്ദരപാലം! സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം; അരനൂറ്റാണ്ട് കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്










