തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. എത്രയും വേഗം തുറക്കാനാണ് തീരുമാനം. അതിന്റെ മുന്നോടിയായാണ് കള്ള് ഷാപ്പുകൾ തുറന്നതെന്നും മന്ത്രി.
മാർച്ച് 24നാണ് സംസ്ഥാനത്ത് മദ്യശാലകൾ പൂട്ടിയത്. പല സംസ്ഥാനങ്ങളും തുറന്നെങ്കിലും തിരക്ക് നിയന്ത്രാണാതീതമാകുമെന്ന ആശങ്കയിൽ കേരളം തീരുമാനം വൈകിക്കുകയായിരുന്നു. ഒടുവിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ മദ്യം നൽകാൻ സന്നാഹങ്ങൾ പൂർത്തിയാക്കി കേരളവും മദ്യശാലകൾ തുറക്കുകയാണ്. 17ന് ലോക്ക് ഡൗണിന്റെ ഈ ഘട്ടം അവസാനിക്കും. 19ന് മദ്യക്കടകൾ തുറക്കാനാണ് സാധ്യത.
തിരക്ക് നിയന്ത്രിക്കാൻ ആപ്
ഐടി മിഷനാണ് സ്റ്റാർട് അപ് മിഷനുകളോട് ആപ് തയാറാക്കാൻ ആവശ്യപ്പെട്ടത്. അപേക്ഷിച്ചവരിൽ നിന്നും അഞ്ചു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. അതിൽ നിന്നാണ് ആപ് തെരഞ്ഞെടുത്തത്. ഇന്നോ നാളെയെ ഇതിന് അന്തിമ രൂപമാകും.
ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി; ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ അടിച്ച ഈ അർജുൻ ആരാണ്?
ലളിതമായ രീതിയിൽ മദ്യം ബുക്ക് ചെയ്യാനുള്ള ആപ് ആണ് തയാറായിട്ടുള്ളതെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-ടോക്കൺ നൽകും. അതുമായി അടുത്തുള്ള ബിവറേജസിന്റേയും കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളിൽ പോകാം.
ശാരീരിക അകലം പാലിച്ചാകും ഇവിടങ്ങളിലെ ക്യൂ. ഒരു സമയം അഞ്ചു പേരെ മാത്രമേ കടകൾക്കുള്ളിൽ പ്രവേശിപ്പിക്കൂ. മദ്യത്തിന്റെ വില അടയ്ക്കേണ്ടതും ഈ കൗണ്ടറുകളിലാകും. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡിനുമായി 301 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്.
ബാറിലും ബെവ്കോ നിരക്കിൽ മദ്യം
ബാറുകളിലും ഒരു കൗണ്ടർ പാഴ്സൽ നൽകാനായി മാറ്റിവയ്ക്കും. ബാറുകളിൽ മദ്യപാനം അനുവദിക്കില്ല. ബിവറേജസ് കോർപ്പറേഷന്റെ അതേ നിരക്കിലാകും ഇവിടെയും മദ്യം ലഭിക്കുക. ബാറുകളേയും ആപ്പിൽ ഉൾപ്പെടുത്തും. ശാരീരിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇവിടേയും ബാധകമായിരിക്കും.
രണ്ട് പൊലീസുകാർക്ക് കോവിഡ്: മാനന്തവാടി സ്റ്റേഷനിൽ ജനങ്ങൾക്ക് പ്രവേശനമില്ല; ഉന്നതരടക്കം നിരീക്ഷണത്തിൽ
598 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സാധാരണയുള്ള ലാഭം ലഭിക്കില്ലെങ്കിലും തത്കാലത്തേക്ക് ഈ നിരക്കിൽ മദ്യം വിൽക്കാൻ ബാറുകൾ തയാറാകുകയായിരുന്നു. ബാർ കൗണ്ടറുകളിലൂടെ പാഴ്സൽ നൽകണമെങ്കിൽ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തണം. അതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ഒരുതവണ വാങ്ങിയാൽ അടുത്ത അവസരം അഞ്ചു ദിവസം കഴിഞ്ഞ്
അബ്കാരി ചട്ടപ്രകാരം പ്രായപൂർത്തിയായ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യുമ്പോഴും അതേ അളവിൽ മദ്യം ലഭിക്കും. പക്ഷേ, ഒരുതവണ വാങ്ങിക്കഴിഞ്ഞാൽ അഞ്ചു ദിവസത്തിനു ശേഷമേ അടുത്ത അവസരം ലഭിക്കൂ. തുടർച്ചയായ ദിവസങ്ങളിൽ മദ്യം വാങ്ങുന്നത് നിയന്ത്രിക്കാനുള്ള സംവിധാനവും ആപ്പിൽ ഉണ്ടാകും.
വില വർധന തത്കാലത്തേക്കു മാത്രമെന്ന് മന്ത്രി
ബിയറിന്റേയും വൈനിന്റേയും വില 10 ശതമാനവും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില 35 ശതമാനവും വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. വിലവർധന ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ ഇതു പ്രാബല്യത്തിൽ വരും. മദ്യശാലകൾ അടുത്ത ആഴ്ച തുറക്കുമ്പോൾ ഈ പുതിയ വിലയാകും ഉപഭോക്താക്കൾ നൽകേണ്ടി വരിക.
പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി
വില വർധന ഈ കോവിഡ് കാലത്തേക്കു മാത്രമുള്ളതാണെന്നും അതു കഴിഞ്ഞാൽ വർധിപ്പിച്ച വില ഒഴിവാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം മദ്യപാനികൾക്ക് ആശ്വാസം നൽകുന്നതാണ്.
ആപ്പില്ലാത്തവർ "ആപ്പിലാകും''
ആപ്പ് ഉപയോഗിച്ചു മാത്രമേ മദ്യം വാങ്ങാനാകൂ. ഇതോടെ കഷ്ടത്തിലാകുന്നത് സ്മാർട്ട് ഫോണും ആപും ഉപയോഗിക്കാൻ അറിയാത്ത സാധാരണക്കാരായ മദ്യപാനികളാണ്. ഇവർക്ക് എങ്ങനെ മദ്യം ലഭ്യമാക്കാനാകുമെന്ന കാര്യത്തിൽ സർക്കാരിനും വ്യക്തതയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Liquor, Liquor in Kerala, Liquor prices, Liquor sale, Lockdown in Kerala