പെരുന്നാൾ ലക്ഷ്യമിട്ട് വലിയ അളവിൽ സ്റ്റോക്കെടുത്തു; ജയലക്ഷ്മിയിലെ നാശനഷ്ടം 3 വർഷം മുമ്പ് ഉണ്ടായതിന്റെ ഇരട്ടി
- Published by:Sneha Reghu
- news18-malayalam
Last Updated:
നിലവിൽ തീ പൂർണ്ണമായും അണച്ചെങ്കിലും വസ്ത്രാലയത്തിനുള്ളിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്
കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രാലയമായ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. റമസാൻ-പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഗോഡൗണിൽ ശേഖരിച്ചിരുന്ന വസ്ത്രങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. മൂന്ന് വർഷം മുൻപ് ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തേക്കാൾ ഇരട്ടി ആഘാതമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2023 ഏപ്രിലിലായിരുന്നു അത്.
ചൊവ്വാഴ്ച വൈകിട്ട് 6.10-ഓടെയാണ് നാലുനില കെട്ടിടത്തിന്റെ മുകൾനിലകളിൽ തീ പടർന്നത്. ഗോഡൗണിൽ നിന്നാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു. ഷോറൂമിലെ രണ്ടും മൂന്നും നാലും നിലകളെ തീ വിഴുങ്ങി. വിവരം അറിഞ്ഞുടൻ അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അത്യാധുനിക ഫയർ എൻജിനുകൾ കൂടി എത്തിച്ചാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.
പെരുന്നാൾ സീസൺ പ്രമാണിച്ച് വൻതോതിൽ വസ്ത്രങ്ങൾ ഗോഡൗണിൽ എത്തിച്ചിരുന്നു. ഇവയിലേക്കാണ് തീ പടർന്നത്. 2023 ഏപ്രിലിലും ഇതേ ഷോറൂമിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. അന്ന് സംഭവിച്ച കോടികളുടെ നഷ്ടത്തേക്കാൾ ഇരട്ടിയിലധികം നഷ്ടം ഇത്തവണ ഉണ്ടായതായാണ് വിവരം.
advertisement
തീപിടിത്തമുണ്ടായ ഉടൻ അപകട അലാറം മുഴങ്ങിയത് രക്ഷാപ്രവർത്തനം വേഗത്തിലാക്കി. മുൻപുണ്ടായ അപകടത്തിന്റെ ഓർമ്മയിൽ ജീവനക്കാർ ഉടനടി ഉപഭോക്താക്കളെയും മറ്റ് സ്റ്റാഫുകളെയും പുറത്തെത്തിച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. സമയോചിതമായ ഈ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. നിലവിൽ തീ പൂർണ്ണമായും അണച്ചെങ്കിലും വസ്ത്രാലയത്തിനുള്ളിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 18, 2026 8:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരുന്നാൾ ലക്ഷ്യമിട്ട് വലിയ അളവിൽ സ്റ്റോക്കെടുത്തു; ജയലക്ഷ്മിയിലെ നാശനഷ്ടം 3 വർഷം മുമ്പ് ഉണ്ടായതിന്റെ ഇരട്ടി







