ഇനി എളുപ്പത്തിൽ '8'എടുക്കാൻ 'എം80' ഇല്ല; ആഗസ്റ്റ് 1-മുതല്‍ പുതിയ പരിഷ്‌കാരം

Last Updated:

ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി.

തിരുവനന്തപുരം: കേരളത്തിൽ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല. ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1 മുതലാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടിവെയ്ക്കേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നിർത്തിയിരുന്നു.
പുതിയ നിയമപ്രകാരം മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ലഭിക്കുന്നതിനായി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം തന്നെ വേണം. കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി 95- സിസിയില്‍ കുറയാനും പാടില്ല. ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന വാഹനമാണ് എം-80.
ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് വളരെ എളുപ്പമായതിനാല്‍ ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റിനെത്തുന്നവരും ഡ്രൈവിംഗ് സ്‌കൂളുകളും എം-80 മോട്ടോര്‍ സൈക്കിളുകള്‍ വ്യാപകമായി ഉപയോഗിച്ചു പോന്നു. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. അങ്ങനെ എളുപ്പത്തിൽ 8 എടുക്കാൻ കഴിയുന്നതും എളുപ്പത്തിൽ മാറാൻ കഴിയുന്ന ഗിയറും എം -80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയ വാഹനമാക്കി മാറ്റി. വെസ്പ, ലാമ്പട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക്  ബജാജ് എം-80 ഇടംപിടിക്കുകയിരുന്നു. മറ്റ് ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് എം-80യ്ക്ക് കുറഞ്ഞ ഇന്ധനം മാത്രം മതിയാകും എന്നതും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കിടയില്‍ ഈ വാഹനത്തെ കൂടുതല്‍ സ്വീകാര്യമാക്കി,'
advertisement
ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള വാഹനമാണ് എം-80 എന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും പറയുന്നു. ഇവയ്ക്ക് ഭാരവും കുറവാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് പഠിക്കാനെത്തുന്നവര്‍ക്കിടയില്‍ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.
ബജാജിന്റെ 75-സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം-80 മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തിയ 1986-മുതല്‍ കേരളത്തിലെ മിക്ക ഡ്രൈവിംഗ് സ്‌കൂളുകളിലും എം-80 ഉപയോഗിച്ച് വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി എം-80യുടെ ഉല്‍പ്പാദനം നിര്‍ത്തി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ എം-80യെ ഒഴിവാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവയുടെ ഉപയോഗം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പറയുന്നു .
advertisement
ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി. ലൈറ്റ് മോട്ടർവെഹിക്കിൾ ടെസ്റ്റിന് ഓട്ടോമാറ്റിക് കാറുകളും വൈദ്യുത കാറുകളും ഉപയോഗിക്കാനും ഇനി പറ്റില്ല. ഗിയറുള്ള വാഹനം തന്നെ വേണം ഡ്രൈവിങ് ടെസ്റ്റിന്. ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ പിന്നീട് മാനുവൽ ഓടിക്കാൻ ശ്രമിക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15-വർഷത്തിൽ അധികം പഴക്കം പാടില്ല എന്നും പുതിയ നിയമത്തിലുണ്ട്. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15- വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം. പകരം 15 -വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണം. ഇതോടെ 2009 -ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി എളുപ്പത്തിൽ '8'എടുക്കാൻ 'എം80' ഇല്ല; ആഗസ്റ്റ് 1-മുതല്‍ പുതിയ പരിഷ്‌കാരം
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement