Kerala Rains| മാർട്ടിനും കുടുംബവും ഇനി ഉറങ്ങും രണ്ട് കല്ലറകളിൽ; വിതുമ്പലോടെ ആറുപേർക്കും വിടനൽകി കാവാലി
- Published by:Rajesh V
- news18-malayalam
Last Updated:
അന്ത്യയാത്രയ്ക്കായി ഇവരെ എത്തിക്കാന്‍ സ്വന്തം വീട് പോലും ബാക്കിയുണ്ടായിരുന്നില്ല. അതിനാല്‍ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് എത്തിച്ചത്.
കോട്ടയം: ഹൃദയഭേദകമായിരുന്നു ആ കാഴ്ച. കണ്ടുനിന്നവർക്കാർക്കും സങ്കടം നിയന്ത്രിക്കാനാകുമായിരുന്നില്ല. കാവാലി (Kavaly) സെന്റ് മേരീസ് പള്ളിയുടെ മുറ്റത്ത് അലങ്കരിച്ച പെട്ടികളില്‍ അവർ ആറ് പേർ അന്ത്യയാത്രയ്‌ക്കൊരുങ്ങി കിടന്നു. ചുറ്റും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ വിതുമ്പുന്നുണ്ടായിരുന്നു. ഉരുള്‍പൊട്ടൽ (Landslide) ജീവൻ കവര്‍ന്നെടുത്ത കാവാലി മാര്‍ട്ടിന്‍ (Martin), അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവർ ഇനി ഇവിടെ രണ്ട് കല്ലറകളിൽ ഉറങ്ങും.
അന്ത്യയാത്രയ്ക്കായി ഇവരെ എത്തിക്കാന്‍ സ്വന്തം വീട് പോലും ബാക്കിയുണ്ടായിരുന്നില്ല. അതിനാല്‍ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് എത്തിച്ചത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. വിടനല്‍കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. മാർട്ടിന്റെ പാലക്കാടുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.
മാർട്ടിനെയും കുടുംബത്തെയും യാത്രയാക്കാന്‍ നാട്ടുകാര്‍ കാവാലി പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു. ആറുപേരുടെയും മൃതദേഹങ്ങള്‍ രണ്ട് കല്ലറകളിലായാണ് അടക്കിയത്. കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും സമാനമായ സംസ്കാര ചടങ്ങിന് ഇതുവരെ സാക്ഷിയായിരുന്നില്ല.
advertisement
Also Read- Kerala Rains| ദുരന്തത്തിന്റെ നേർ ചിത്രമായി മുറിഞ്ഞ കുടുംബഫോട്ടോ; വിശ്വസിക്കാനാകാതെ ബന്ധുക്കൾ
ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍പെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ മൂന്നുമക്കളും തമ്മില്‍ രണ്ട് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. അതിനാല്‍ തന്നെ മൂവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. ഊണും ഉറക്കവും കളിയുമെല്ലാം ഒരുമിച്ച്. മരണത്തിലും ഇവരെ വേര്‍പിരിക്കാനായില്ല എന്നത് ബന്ധുക്കള്‍ക്കും നാടിനും മരണത്തോളം വേദനയായി. ഇനിയും ഇവർ ഒരുമിച്ച് ഉറങ്ങും.
advertisement
Also Read- Kerala Rains| ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റും
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി നേരെ ദേവാലയത്തിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് എടുക്കാറുള്ളത്. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒലിച്ചുപോയതിനാല്‍ അവസാന യാത്രയ്ക്കായി മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിക്കാനുമായില്ല.
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, എം എൽ എമാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| മാർട്ടിനും കുടുംബവും ഇനി ഉറങ്ങും രണ്ട് കല്ലറകളിൽ; വിതുമ്പലോടെ ആറുപേർക്കും വിടനൽകി കാവാലി


