Media One | സംപ്രേക്ഷണ വിലക്ക്; ഹൈക്കോടതി വിധിക്കെതിരെ മീഡിയ വൺ സുപ്രീം കോടതിയിൽ
- Published by:Naveen
- news18-malayalam
Last Updated:
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ൦ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ചോദ്യം ചെയ്ത് ചാനൽ സമര്‍പ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ മീഡിയ വൺ ചാനൽ സുപ്രീം കോടതിയിൽ. മന്ത്രാലയത്തിന്‍റെ നടപടി ചോദ്യം ചെയ്ത് ചാനൽ സമര്‍പ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ചാനൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സംപ്രേഷണ വിലക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മീഡിയ വൺ ചാനൽ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നാണ് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഈ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.
advertisement
ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു മീഡിയാ വണ്‍ ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരില്‍ നിന്ന് ഉണ്ടായതെന്നുമാണ് ഹർജിക്കാരുടെ വാദം.
Also read- Media One | മീഡിയാ വണ്ണിന്‍റെ വിലക്ക് തുടരും; സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നി കക്ഷികള്‍ ചേര്‍ന്നാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്ണിന് വേണ്ടി ഹാജരായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണ്. വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ചിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി, ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ആരാഞ്ഞു.
advertisement
Also read- Media One| മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താപ്രക്ഷേപണമന്ത്രാലയം വീണ്ടും നിർത്തിവെച്ചതെന്ത്?
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മീഡിയ വണ്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കിയതെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയില്‍ അറിയിച്ചു.
advertisement
കേസിൽ വാദം പൂർത്തിയാകും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ചാനലിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രസർക്കാർ നൽകിയ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കേസില്‍ ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 02, 2022 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Media One | സംപ്രേക്ഷണ വിലക്ക്; ഹൈക്കോടതി വിധിക്കെതിരെ മീഡിയ വൺ സുപ്രീം കോടതിയിൽ







