തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എയ്ക്കെതിരെ മന്ത്രി എ.സി മൊയ്തീന്റെ വക്കീൽ നോട്ടീസ്. അഴിമതി ആരോപിച്ച് തനിക്ക് മാനഹാനി വരുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരമാണ് മന്ത്രി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്ളാറ്റ് സമുച്ഛയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി എസി മൊയ്തീന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
140 യൂണിറ്റുള്ള ഭവനസമുച്ഛയത്തില്‍ നാലുകോടിയുടെ അഴിമതി നടന്നതായും ഇതില്‍ രണ്ടുകോടി മന്ത്രി എസി മൊയ്തീന് കൈമാറിയെന്നുമായിരുന്നു എംഎൽഎ യുടെ ആരോപണം. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താന്‍ ഉദ്ദേശിച്ചാണ്, തീര്‍ത്തും അസത്യമാണെന്ന് അറിഞ്ഞിട്ടും അനില്‍ അക്കര അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം അപകീര്‍ത്തിപരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് ആവശ്യം. വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പു പ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.
അനില്‍ അക്കര നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസന്റ് ചെയ്യുന്നത്. സര്‍ക്കാരുമായി പണമിടപാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil akkara, Cm pinarayi vijayan, Diplomatic baggage gold smuggling, Enforcement Directorate, Gold Smuggling Case, Gold Smuggling Case Live, Kerala gold, LIFE Mission, M sivasankar, NIA, Swapna suresh