'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; മുത്യു കുഴൽനാടന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
- Published by:Anuraj GR
- news18-malayalam
Last Updated:
മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയാം. അടുത്ത പ്രാവശ്യം പറയാം ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന്' റിയാസ് പരിഹാസരൂപേണ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തുടർച്ചയായി പ്രതിപക്ഷമാകാനുള്ള കാരണങ്ങളിലൊന്ന് കള്ള പ്രചാരണങ്ങളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാര്യ വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. 'ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി'- അത്രയേ എനിക്ക് പറയാനുള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ നിലപാട് സ്വീകരച്ചതാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. 'അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് പറഞ്ഞകാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്ന് പറയാന്‍ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയാം. അടുത്ത പ്രാവശ്യം പറയാം ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന്' റിയാസ് പരിഹാസരൂപേണ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ ഇന്നും രംഗത്തെത്തി. വീണാ വിജയന്റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാർ എന്നത് വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെബ്സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ നാടന്‍ ആരോപിച്ചു.
advertisement
വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് വെബ്സൈറ്റില്‍ പറയുന്നു. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
advertisement
പിഡബ്ല്യുസിക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി. പലതിനും സുതാര്യത ഇല്ല. പിഡബ്ല്യുസിക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ എക്സാലോജിക്കിന്‍റെ പ്രധാന വ്യക്തി ജെയ്ക് ബാലകുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റിൽ ഇത് രേഖപെടുത്തി. 2020 മെയ് മാസത്തിൽ പിഡബ്ല്യുസിക്കെതിരെ ആരോപണം ഉയർന്നപ്പോൾ വെബ് സൈറ്റ് ഡൗൺ ആയി. ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ്റ് അപ്പ് ആയത്. മെയ് മാസത്തിൽ വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല. എന്ത് കൊണ്ടാണ് ജെയ്കിനെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അത് അസംബന്ധമാണ് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന കൺസൾട്ടൻസി കമ്പനിയാണ് എന്നത് നിഷേധിക്കാൻ പറ്റുമോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
മുഖ്യമന്ത്രി യുഎഇയിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരു ബാഗ് ഇവിടെ നിന്ന് അയച്ചിട്ടുണ്ടോ? അത് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനു നയതന്ത്ര പരിരക്ഷ കിട്ടിയിട്ടുണ്ടോ? എന്ന പ്രധാന ചോദ്യമാണ് സഭയിൽ ഉന്നയിച്ചതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2022 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; മുത്യു കുഴൽനാടന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്


