ആര്‍ഷോയെ ചേര്‍ത്തുപിടിച്ച് മന്ത്രി മുഹമ്മദ് റിയാസ്; 'കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല'
- Published by:Arun krishna
- news18-malayalam
Last Updated:
ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും വ്യാജ ഡിഗ്രി വിവാദത്തിലും പെട്ട് നേതാക്കള്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടയിലാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ തങ്ങളുടെ ആധിപത്യം ആവര്‍ത്തിച്ചത്. മത്സരിച്ച എല്ലാ സീറ്റുകളിലും ജയം നേടി തുടര്‍ച്ചയായ 24-ാം തവണയും കണ്ണൂര്‍ വാഴ്സിറ്റിയില്‍ എസ്എഫ്ഐ യൂണിയന്‍ ഭരണം നിലനിര്‍ത്തി. എസ്എഫ്ഐയുടെ ഈ നേട്ടത്തില്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.
‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ എന്നാണ് എസ്എഫ്ഐയുടെ വിജയത്തെ മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂനിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലിമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണ്.
advertisement
എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.
ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പിഎം ആര്‍ഷോയെ ചേര്‍ത്തുപിടിച്ച ചിത്രത്തിനൊപ്പമായിരുന്നു മന്ത്രിയുടെ കുറിപ്പ്.
advertisement
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ച കേസില്‍ മഹാരാജാസ് കോളേജിലെ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ പിടികൂടാന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. രണ്ടാഴ്ചയായി ഒളിവില്‍ കഴിയുന്ന വിദ്യ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയത് കേസിലും മുൻകൂര്‍ ജാമ്യം തേടി കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്താഴ്ചയിലേക്ക് മാറ്റിയിരുന്നു. അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നാണ് കണ്ടെത്തിയത്.
advertisement
അതേസമയം, വ്യാജ ഡിഗ്രി വിവാദത്തില്‍ ഒളിവില്‍ കഴിയുന്ന മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനായി തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
നിഖിലിനെതിരെ വ്യാജ രേഖ ചമച്ചതിന് കായംകുളം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സംഘം കലിംഗ സർവകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2023 8:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആര്‍ഷോയെ ചേര്‍ത്തുപിടിച്ച് മന്ത്രി മുഹമ്മദ് റിയാസ്; 'കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല'