തിരുവനന്തപുരം: തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആഗോള തൊഴിൽരംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഓരോ തൊഴിൽ മേഖലയ്ക്കും ആവശ്യമായ വിധത്തിൽ യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അധ്യാപകരുടെ തസ്തിക നിർണയ നടപടി അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022–-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തിക നിർണയം പൂർത്തിയായി. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെടുക്കുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിർണയം. അത് പൂർത്തിയാക്കിയാലുടൻ പൊതുവിദ്യാഭ്യാസ വകുപ്പ് പിഎസ്-സിക്ക് റിപ്പോർട്ട് നൽകും.
ഈ അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 38,32,395 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ 3,03,168 കുട്ടികൾ പ്രവേശനം നേടി. പൊതുവിദ്യാലയങ്ങളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.