തിരുവനന്തപുരം: സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. ശശി തരൂര്‍ അടക്കം 23 പേർ ഒപ്പിട്ടുനല്‍കിയ കത്തിനെക്കുറിച്ച് സംസ്ഥാന നേതാക്കളില്‍ പലരും പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്തി. കെ. മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. എതിര്‍ത്തും അനുകൂലിച്ചും സമൂഹ്യമാധ്യമങ്ങളിലൂടെയും പ്രതികരണങ്ങളുണ്ടായി. പി.ടി തോമസ് ഉള്‍പ്പെടെയുള്ള ചിലര്‍ തരൂരിനെ അനുകൂലിച്ചും രംഗത്തെത്തി.
കെ എസ് ശബരീനാഥനുംവി ഡി സതീശനും ശശി തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ സോഷ്യൽ മീഡിയയിലും ഇരുവിഭാഗമായി തിരിഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകർ പരസ്പരം വാക്പോര് നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യപ്രസ്താവനകളും ഉണ്ടാകരുതെന്ന നിര്‍ദേശം കെ.പി.സി.സി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐസിസിയും ഇത്തരം ഒരു നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നായിരുന്നു നിര്‍ദേശം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.