ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍(Mullapperiyar) ജലനിരപ്പ്(Water level) 138.05 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്(Second Warning Alert) നല്കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം കനത്ത മഴ പെയ്തിരുന്നു. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ നാളെ(വെള്ളിയാഴ്ച) രാവിലെ ഏഴിന് ഡാം തുറക്കുമെന്ന് കേരളത്തെ തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
സെക്കണ്ടില് 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക.
അതേസമയം ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനം സജ്ജമാണെന്നും ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്‍നോട്ട സമിതി അറിയിച്ചു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്കാന് കേരളത്തോട് കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില്‍ ചെന്നൈയില്‍ വച്ചാണ് എം കെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ കാണുക. അണക്കെട്ടിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍നിന്ന് റോഷി അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.