വൈസ് ചാൻസലർ നിയമനം: സര്‍ക്കാറിന് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രം; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ തള്ളിയിരിക്കുകയാണെന്നും സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നിരിക്കയാണെന്നും മുഖപത്രം വിമര്‍ശിക്കുന്നു.
കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനത്തെ പിന്തുണച്ചും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ചും മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ തള്ളിയിരിക്കുകയാണെന്നും സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നിരിക്കയാണെന്നും മുഖപത്രം വിമര്‍ശിക്കുന്നു.
Also Read- 'വർഗീയതയുടെ വിഷം പേറുന്ന മനസുള്ളവരുടേതല്ല ശ്രീനാരായണ ഗുരു'; വെള്ളാപ്പള്ളിക്കെതിരെ എസ്.എഫ്.ഐ
'ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്' എന്നും 'ജാതി ചോദിക്കരുത്, പറയരുത്' എന്നും മനുഷ്യരായ സര്‍വരോടും കല്‍പിക്കുകയും ഉപദേശിക്കുകയുംചെയ്ത കേരളത്തിന്റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥരാഷ്ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളാണ്. ഇത് ബി.ജെ.പിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്്ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും.- മുഖപ്രസംഗം വ്യക്തമാക്കുന്നു.
advertisement
വൈസ് ചാന്‍സലറായി ഡോ.മുബാറക് പാഷയെ നിയമിച്ചതിനെ മഖപ്രസംഗം പിന്തുണക്കുകയും ചെയ്യുന്നു. മുബാറക് പാഷ വിദ്യാഭ്യാസ വിചക്ഷണനാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. തിരൂരില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും കോട്ടയത്ത് രാഷ്ട്രപിതാവിന്റെയും പേരുകളില്‍ കേരളത്തിലിന്ന് സര്‍വകലാശാലകളുണ്ട്. സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തിലാണ്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് പ്രസ്തുത വ്യക്തിയുടെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണ്. അതായിരിക്കണം ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ ഒരുസര്‍വകലാശാല തുടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്.
advertisement
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ഇനി മുസ്ലിം വിസിയായതാണ് പ്രശ്നമെങ്കില്‍ അതിനുമാത്രം എന്തടിസ്ഥാനമാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്. കേരളത്തില്‍ നിലവില്‍ ഒരൊറ്റ മുസ്ലിമും വിസിയായിരിക്കുന്നില്ലെന്ന് മാത്രമല്ല, ആ സമുദായത്തില്‍നിന്നുള്ളത് ആകെ ഒരൊറ്റ പ്രോ-വൈസ് ചാൻസലറാണുള്ളത്. രജിസ്ട്രാര്‍ തസ്തികയും തഥൈവ.
കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമാണ് വിരലിലെണ്ണാവുന്ന മുസ്ലിം സമുദായാംഗങ്ങള്‍ വിസിമാരായിരുന്നിട്ടുള്ളത്. ഇതര സമുദായക്കാര്‍ അവിടെ വിസിമാരായതിനെ ആരും എതിര്‍ത്തിട്ടുമില്ല. ഇതൊരു വിസിയുടെ മാത്രംപ്രശ്നമല്ല, പണ്ടുമുതല്‍ ചിലര്‍ കൊണ്ടുനടക്കുന്ന വര്‍ഗീയതയുടെയും ഇസ്ലാം വിരുദ്ധതയുടെയും പ്രശ്നമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 13, 2020 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈസ് ചാൻസലർ നിയമനം: സര്‍ക്കാറിന് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രം; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം










