ന്യൂഡൽഹി: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ
മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യു.പി പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും നീതികരിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. മനുഷ്യസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍ യുപി പോലീസിന്റെ ഉന്നതത്വം ഈ സംഭവത്തിലൂടെ വീണ്ടും തുറന്നുകാട്ടുന്നുവെന്ന് മുസ്ലീം ലീഗ് അറിയിച്ചു.
ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച വൈകിട്ടാണ് മഥുര ടോൾപ്ലാസയ്ക്കു സമീപത്തു വച്ചു കാപ്പനെയും മറ്റുള്ളവരെയും
അറസ്റ്റ് ചെയ്തത്. ഇവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണു പൊലീസ് പറയുന്നത്.
Also read:
Hathras Rape | ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും മറ്റുള്ളവര്‍ക്കുമെതിരായും യുപി പോലീസിന്റെ നടപടിയെ അപലപിക്കുകയാണെന്നും അവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കൽ (യുഎപിഎ 17–ാം വകുപ്പ്) എന്നിവയ്ക്കു പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പൊലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്റ്റിലായ മുസഫർനഗർ സ്വദേശി അതീഖ്–ഉർ–റഹ്മാൻ, ബഹ്റായിച്ച് സ്വദേശി മസൂദ് അഹമ്മദ്, രാംപൂർ സ്വദേശി അലം എന്നിവർക്കെതിരെയും ചുമത്തി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.