സിസേറിയനിൽ ഗുരുതര പിഴവ്;യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ വിസർജ്യം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
നിലവിൽ യുവതിയുടെ വയറിന് പുറത്ത് വിസർജ്യത്തിനായി 'സ്റ്റോമ ബാഗ്' ഘടിപ്പിച്ചിരിക്കുകയാണ്
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസർ (വിജിലൻസ്) ഡോ. എൽ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടർന്ന് യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയാണുള്ളത്. നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും നടത്തിയ ഒന്നിലധികം ശസ്ത്രക്രിയകൾ ഫലം കാണാത്തതിനെത്തുടർന്ന് യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
നിലവിൽ യുവതിയുടെ വയറിന് പുറത്ത് വിസർജ്യത്തിനായി 'സ്റ്റോമ ബാഗ്' ഘടിപ്പിച്ചിരിക്കുകയാണ്. ജനനേന്ദ്രിയത്തിലെ ശസ്ത്രക്രിയ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ പുറത്തെടുത്തിരിക്കുന്ന വൻകുടലിന്റെ ഭാഗം തിരികെ ശരീരത്തിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
advertisement
ആർ.സി.എച്ച് ഓഫിസർ ഡോ. ശിൽപ ബാബു തോമസും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. രാവിലെ 11.45-ന് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹനും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യുവതിയുടെ മൊഴിക്ക് പിന്നാലെ ആശുപത്രി സൂപ്രണ്ട്, മറ്റ് ജീവനക്കാർ, ആരോപണവിധേയയായ ഡോക്ടർ എന്നിവരുടെ മൊഴികളും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 01, 2026 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിസേറിയനിൽ ഗുരുതര പിഴവ്;യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ വിസർജ്യം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി








