നാടിന് പ്രളയാനന്തര പ്രതിസന്ധി; സെക്രട്ടേറിയറ്റിന് പുതിയ എസി 35 എണ്ണം
Last Updated:
തിരുവനന്തപുരം: സംസ്ഥാനം പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് 35 പുതിയ എസി വാങ്ങാന്‍ ഉത്തരവ്. സെക്രട്ടറിയേറ്റിലെ വിവിധ ഓഫീസുകളിലേക്കായി 24.51 ലക്ഷം രൂപ ചെലവഴിച്ചാണ് എയര്‍കണ്ടീഷണറുകള്‍ വാങ്ങുന്നത്. എസി വാങ്ങാന്‍ ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരണാനുമതി നല്‍കി.
പ്രളയാനന്തര പുനര്‍ നിര്‍മാണ കാലത്ത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുമ്പോഴും ദുര്‍വ്യയം തുടരുകയാണ്. സെക്രട്ടറിയേറ്റില്‍ എസി വാങ്ങാന്‍ ചെലവിടുന്നത് ഇരുപത്തിനാലു ലക്ഷത്തി അമ്പത്തൊന്നായിരം രൂപ. ഒരു എസിക്ക് എഴുപതിനായിരത്തിലേറെ രൂപ.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ് ചുമതല. നേരത്തേ സെക്രട്ടറിയേറ്റ് അനെക്‌സിലെ രണ്ടു മന്ത്രിമാരുടെ ഓഫീസും ഹെല്‍ത്ത് ക്ലബും മോടി പിടിപ്പിക്കാന്‍ നാലരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈയിടെ നിര്‍മിച്ച അനെക്‌സ് രണ്ടിലും മോടിപിടിപ്പിക്കാന്‍ പണം പൊടിച്ചു. ചീഫ് സെക്രട്ടറിയുടെയും മറ്റു സെക്രട്ടറിമാരുടെയും ചായസത്കാരത്തിന് ചെലവിട്ടതും ലക്ഷങ്ങളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
advertisement
ഒക്ടോബറില്‍ സെക്രട്ടറിമാരുടെ ഓഫീസില്‍ ചായയും ലഘുഭക്ഷവും വാങ്ങിയ വകയില്‍ കോഫി ഹൗസിന് കൊടുക്കേണ്ടത് രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം രൂപ. കസേരയും ഫാനും വാങ്ങാന്‍ പൊടിച്ച ലക്ഷങ്ങൾ വേറെ. ഒരു വശത്ത് മുണ്ടുമുറുക്കിയുടുത്ത് പ്രതിസന്ധി നേരിടണമെന്നു പറയുമ്പോള്‍ തന്നെയാണ് മറുവശത്ത് ആര്‍ഭാടങ്ങളും. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ചുരുക്കലും ബാധകമല്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 12:12 PM IST


