News18 Malayalam
Updated: December 31, 2018, 5:03 PM IST
തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരുകടന്നാൽ നടപടിയെന്ന് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം. തിരുവനന്തപുരത്ത് കോവളം ബീച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
സമാധാനപരമായി ന്യൂഇയർ ആഘോഷങ്ങൾ നടത്താൻ എല്ലാ സഹായവും ചെയ്യുമെന്നാണ് പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പൊലീസ് പ്രത്യേകം സുരക്ഷ നൽകും. രാത്രി നിരത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാത്രി 12 മണിയോടെ ആളുകൾ ബീച്ചുകൾ ഉൾപ്പെടെ ആഘോഷ വേദികൾ വിട്ടുപോകണം. എന്നാൽ മടക്കയാത്രയിൽ വാഹനങ്ങൾക്ക് അമിതവേഗത പാടില്ല. അമിതവേഗത്തിനും മത്സരയോട്ടത്തിനും നടപടി സ്വീകരിക്കാൻ ഡിജിപി ലോക് നാഥ് ബഹ്റ നിർദേശിച്ചു.
തിരുവനന്തപുരം ജില്ലയിൽ കോവളം ബീച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് പറഞ്ഞു. ഹവ്വാ ബീച്ചിൽ പൊലീസ് കൺട്രോൾ റൂമും ഉണ്ടാകും. 1500 പൊലീസുകാരെയാണ് രാത്രിയിൽ നഗരത്തിൽ വിന്യസിക്കുക. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കണമെന്ന് ഹോട്ടലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ശംഖുമുഖം, പൂവാർ, വർക്കല ബീച്ചുകളിലും ആഘോഷ പരിപാടികൾ നടക്കും. പ്രധാന ഹോട്ടലുകളിൽ ബുഫേ ഉൾപ്പെടുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.
First published:
December 31, 2018, 6:58 AM IST