PSC ഉത്തരവ് ലഭിച്ച കണ്ടക്ടർമാർ ഇന്നുമുതൽ KSRTC ജോലിയിൽ
Last Updated:
തിരുവനന്തപുരം: പി എസ് സി നിയമനോപദേശ ഉത്തരവ് ലഭിച്ച കെ എസ് ആർ ടി സി കണ്ടക്ടർമാർ ഇന്നുമുതൽ ജോലിയിൽ പ്രവേശിച്ച് തുടങ്ങും. ചീഫ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നാളെ മുതൽ ഡിപ്പോകളിൽ പരിശീലനം നൽകും. കണ്ടക്ടർ ക്ഷാമത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിൽ ഇന്നും ട്രിപ്പുകൾ മുടങ്ങാനാണ് സാധ്യത.
രണ്ടുവർഷം മുൻപ് പിഎസ് സി നിയമനോപദേശം നൽകിയ 4051 പേരോടാണ് നേരിട്ട് ചീഫ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖയും പിഎസ് സി നിയമനോപദേശ ഉത്തരവുമായി എത്താനാണ് നിർദ്ദേശം. നാല് ബാച്ചുകളിലായ് എത്തുന്ന ഉദ്യോഗാർത്ഥികളുടെ രേഖകൾ പരിശോധിച്ച് നിയമന ഉത്തരവ് ലഭിച്ച ഡിപ്പോകളിൽ നാളെമുതൽ ഹാജരാകാൻ നിർദ്ദേശിക്കും.
ടിക്കറ്റ് മെഷിന്‍റെയും റാക്ക് ടിക്കറ്റിന്‍റെയും പരിശീലനം ഡിപ്പോകളിൽ നടത്തും. രണ്ട് ദിവസം കൊണ്ട് കണ്ടക്ടർ ലൈസൻസ് എടുക്കാനുള്ള അവസരവും ഒരുക്കി നൽകും. നടപടിക്രമങ്ങളും പരിശീലനവും വേഗത്തിൽ പൂർത്തീകരിച്ച് സ്വതന്ത്രഡ്യൂട്ടിക്ക് ഇവരെ വിന്യസിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. നാളെ എത്രപേർ ജോലിക്ക് ഹാജരാകുമെന്നത് നിർണായകമാണ്.
advertisement
അഡ്വൈസ് ലഭിച്ചതിൽ പകുതി പേരെങ്കിലും എത്തിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി മറികടക്കാനാകും. നിയമന ഉത്തരവ് കൈപ്പറ്റിയാൽ 45 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഇന്ന് കുറവുണ്ടായാലും 45 ദിവസം കാത്തിരുന്ന ശേഷമേ എംപാനൽ ലിസ്റ്റ് തയ്യാറാക്കുന്നത് അടക്കമുള്ള മറ്റ് മാർഗങ്ങൾ ആലോചിക്കാനാകു.
advertisement
കണ്ടക്ടർമാരെ പുനർവിന്യസിച്ചിട്ടും ഇന്നലെ ആയിരത്തിലധികം ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. സമാനസാഹചര്യം ഇന്നും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. യാത്രക്കാർ കൂടുതലുള്ള ഷെഡ്യൂളുകൾ മുടങ്ങാതെ നോക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 6:41 AM IST