പാലക്കാട്: വാളയാർ സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സഹോദരിമാരുടെ അമ്മ. കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന് അമ്മ ന്യൂസ് 18നോട് പറഞ്ഞു.
പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടായില്ല. ആദ്യകുട്ടിയുടെ മരണശേഷം ഒന്നാം പ്രതി മധുവിനെതിരെ മൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. വിചാരണാഘട്ടത്തിലും സഹായം ലഭിച്ചില്ലെന്നും അവർ ന്യൂസ് 18നോട് പറഞ്ഞു.
പ്രതികൾക്ക് സി.പിഎം ബന്ധമുണ്ടെന്നു തെളിയിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ പീഡന കേസിലെ പ്രതികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് സി.പി.എം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനെതിരെയും ഈ അമ്മ രംഗത്തെത്തിയിരുന്നു. ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് വ്യക്തമാക്കിയതിനു പിന്നലെയായിരുന്നു അവരുടെ പ്രതികരണം. പൊലീസ് അപ്പീൽ പോകുന്നതിൽ ഫലമില്ല.. ഫലവത്തായ അന്വേഷണത്തിലൂടെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
2017 ലാണ് വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ മാസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളെ നേരത്തെ വിട്ടയച്ചു. ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ രണ്ട് ദിവസം മുൻപാണ് പോക്സോ കോടതി വിട്ടയച്ചത്. പൊലീസും പ്രോസിക്യൂഷനും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.