EXCLUSIVE | മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് 1.2 കോടി രൂപയ്ക്ക്
Last Updated:
ബോട്ട് ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്കാണ് അനില്‍ കുമാര്‍ എന്നയാള്‍ വാങ്ങിയത്. അതേസമയം ബോട്ടിന്റെ യഥാര്‍ഥ ഉടമ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ആണെന്നും താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും അനില്‍കുമാര്‍
കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ടിന്റെ വിശദാംശങ്ങള്‍ ന്യൂസ് 18 ന് ലഭിച്ചു. കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്കാണ് അനില്‍ കുമാര്‍ എന്നയാള്‍ വാങ്ങിയത്. അതേസമയം ബോട്ടിന്റെ യഥാര്‍ഥ ഉടമ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ആണെന്നും താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും അനില്‍കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു. ഡിസംബര്‍ 27ന് ജിബിന്‍ ആന്റണിയില്‍ നിന്നും വാങ്ങിയ ബോട്ട് ജനുവരി ഏഴിനാണ് അനില്‍ കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ മല്‍സ്യബന്ധനത്തിനു വേണ്ടിയാണ് ബോട്ട് അനില്‍കുമാറിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ താന്‍ ബോട്ട് കണ്ടിട്ടുപോലുമില്ലെന്നും അനില്‍കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു. ഇതിനിടെ ശ്രീകാന്ത് കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് കടന്നതായും സൂചനയുണ്ട്.
മുനമ്പം ഹാര്‍ബര്‍ വഴി 56 ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ നിരവധി പേര്‍ തങ്ങിയതായും സൂചനയുണ്ട്. ഇതിനിടെ കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ നിന്നും 52 ബാഗുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഓസ്‌ട്രേലിയിയിലേക്ക് കടന്നവരുടേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓസ്‌ട്രേലിലയിലേക്ക് കടക്കാന്‍ എത്തിയവരില്‍ ചിലര്‍ കേരളത്തില്‍ തങ്ങുന്നുണ്ടോയെന്നും രഹസ്യാന്വേഷണ വിഭാഗവും പൊലീസും പരിശോധിക്കുന്നുണ്ട്.
advertisement
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബോട്ടില്‍ കടക്കാനെത്തിയവരില്‍ ചിലര്‍ വിമാനമാര്‍ഗം പോകാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 1 മുതല്‍ ഇന്നലെ വരെയുള്ള കൊച്ചി ക്വാലലംപുര്‍ വിമാനസര്‍വീസുകളുടെ രേഖകളും പൊലീസ് ശേഖരിച്ചു.
മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് കടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണങ്ങിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി.
advertisement
ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് പിന്നിലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE | മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് 1.2 കോടി രൂപയ്ക്ക്



