Love Jihad| 'ലവ് ജിഹാദില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു': സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് ജോര്‍ജ് എം തോമസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.
കോഴിക്കോട്: കോടേഞ്ചരി (Kodenchieri) വിവാഹ വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ് എം തോമസ് (George M Thomas) . ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ജോര്‍ജ് എം തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുവന്നിരുന്നു.
''ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ഒളിച്ചോടി വിവാഹം കഴിച്ചതിലൂടെ പ്രദേശത്തെ മത വികാരം വ്രണപ്പെട്ടുവെന്നത് സത്യമാണെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. കന്യാസ്ത്രീകള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പാര്‍ട്ടിക്ക് പ്രദേശത്ത് വലിയ പ്രശ്‌നമുണ്ടാക്കി. തന്റെ വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ലവ് ജിഹാദ് എന്നത് ഇല്ല''- ജോര്‍ജ് എം തോമസ് തിരുത്തി.
advertisement
മിശ്ര വിവാഹത്തെയൊക്കെ പാര്‍ട്ടി എപ്പോഴും അംഗീകരിക്കുന്നതാണ്. അതിലൊന്നുമല്ല പ്രശ്‌നം. വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ആദ്യം അവര്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ പാര്‍ട്ടി ഇടപെട്ട് കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ലൗജിഹാദ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് നയമെന്നും ജോര്‍ജ് എം തോമസ് പ്രതികരിച്ചു. ഇങ്ങനെയൊരു പ്രശ്‌നമുണ്ടായപ്പോള്‍ ക്രിസ്ത്യന്‍ സമൂഹം വലിയ രീതിയില്‍ പ്രതികരിച്ചു. ഇത് മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടി.
advertisement
ലവ് ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ജോർജ് എം തോമസ് ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ്ന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2022 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Love Jihad| 'ലവ് ജിഹാദില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു': സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് ജോര്‍ജ് എം തോമസ്