യൂണിവേഴ്സിറ്റി കോളജ് ഇനി PSC പരീക്ഷകള്‍ക്ക് വിട്ടുനല്‍കില്ല; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യും
യൂണിവേഴ്സിറ്റി കോളജ് ഇനി PSC പരീക്ഷകള്‍ക്ക് വിട്ടുനല്‍കില്ല; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യും
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണയില്‍ ക്ലാസ് തുടങ്ങും. ഇടയ്ക്കുവെച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ റീ അഡ്മിഷന് നല്‍കില്ലെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ പി.എസ്.സി റാങ്ക് ലിസറ്റില്‍ അനധികൃതമായി കയറിപ്പറ്റിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി.സി.സിയുടേത് ഉള്‍പ്പെടെ പുറത്തുനിന്നുള്ള ഒരു പരീക്ഷയും യൂണിവേഴ്സിറ്റി കോളജില്‍ നടത്തേണ്ടെന്നു തീരുമാനം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് തീരുമാനം. കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെ മാറ്റി പരീക്ഷാ ആവശ്യങ്ങള്‍ക്കായി പ്രത്യേക ഓഫീസ് തുറക്കുമെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. സുമ വ്യക്തമാക്കി.
പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവ അടക്കം നീക്കംചെയ്ത് കാമ്പസ് നവീകരിക്കും. ഇതിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിന് നേതൃത്വം നല്‍കുമെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണയില്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്.എഫ്.ഐ യൂണിയന്റെ ഓഫീസ് ഒഴിപ്പിച്ച് അത് ക്ലാസ് റൂമാക്കി മാറ്റിയിട്ടുണ്ട്. ഇടയ്ക്കുവെച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ റീ അഡ്മിഷന് നല്‍കില്ല. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഓരോ ഡിപ്പാര്‍ട്ട്മെന്റിനും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഓരോ ക്ലാസിന്റെയും ചുമതല ഒരു ട്യൂട്ടര്‍ക്ക് നല്‍കും. വകുപ്പ് തലവന്റെയും പ്രിന്‍സിപ്പലിന്റെയും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും കോളജ് പ്രവര്‍ത്തിക്കുമെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.