സ്പീക്കർക്കെതിരെ എൻഎസ്എസ്; ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന
- Published by:Rajesh V
- news18-malayalam
Last Updated:
''വിശ്വാസികളായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്''
കോട്ടയം: വിവാദ പ്രസ്താവനയിൽ സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം. എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് അയച്ച സർക്കുലറില്‍ പറയുന്നു.
സർക്കുലറിന്റെ പൂർണരൂപം
നമ്മുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹം പരാമർശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്പീക്കർ തന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും, പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവണ്‍മെന്റ് ഭാഗത്ത് നിന്ന് നടപടിയുണ്ടായകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്.
advertisement
അതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ാം തീയതി വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേദിവസം എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
advertisement
ഈ സന്ദേശം എല്ലാ കരയോഗഭവനങ്ങളിലും ഇന്നുതന്നെ എത്തിക്കാൻ ആവശ്യമായ നടപടികൾ താലൂക്ക് യൂണിയനുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്.
സ്നേഹപൂർവം
ജി. സുകുമാരൻനായർ
ജനറൽ സെക്രട്ടറി
നായർ സർവീസ് സൊസൈറ്റി
ഷംസീർ രാജിവെക്കണമെന്ന ആവശ്യപ്പെട്ട എൻഎസ്എസിനെ പരിഹസിച്ച് സിപിഎം രംഗത്തുവന്നിരുന്നു. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും നായർ സമുദായം സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.
advertisement
Also Read- സ്പീക്കർ എ.എൻ. ഷംസീറിനെതിരേ പൊലീസിൽ പരാതി; ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി
ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 01, 2023 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കർക്കെതിരെ എൻഎസ്എസ്; ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന