കോട്ടയം: ‘ലൗ ജിഹാദ്’ എന്ന ആരോപണം തെറ്റാണെന്നും ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്ന തരത്തിലാണ് അതെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ‘ലൗ ജിഹാദ്’ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളിലുമുള്ളവർ തമ്മിൽ വിവാഹം കഴിക്കാറുണ്ട്. ഇതിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലാകരുത്. ലൗ ജിഹാദ് ഉണ്ടെന്ന ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആശങ്ക പങ്കുവെക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ ‘ലൗ ജിഹാദ്’ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സുകുമാരന്‍ നായര്‍. എന്നാല്‍ കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്? അധോഗതി എന്നല്ലാതെ എന്ത് പറയാൻ. മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ശശി തരൂരിനെ താൻ ഡല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.