ഹൈക്കമാൻഡ് ഉമ്മൻചാണ്ടിക്ക് വഴങ്ങി; ടി.സിദ്ദിഖ് വയനാട്ടിൽ സ്ഥാനാർത്ഥി
Last Updated:
അവസാനവട്ട ചർച്ചയിലും ടി.സിദ്ദിഖിനായി ഉമ്മൻചാണ്ടി ഉറച്ച് നിന്നതോടെ രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മയപ്പെടുകയായിരുന്നു
ന്യൂഡൽഹി: ഗ്രൂപ്പ് പോരിൽ ഉമ്മൻചാണ്ടി വിജയിച്ചു. വയനാട്ടിൽ ടി.സിദ്ദിഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ ഷാനിമോളേയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയുമാണ് ഡല്‍ഹി ചർച്ചയിൽ തീരുമാനിച്ചിരിക്കുന്നത്. വടകരയുടെ കാര്യത്തിൽ ഇപ്പോഴും അന്തിമതീരുമാനമായില്ല. പ്രഖ്യാപനം വൈകിട്ടുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
നാലിൽ മുന്നിടത്ത് തീരുമാനമായി. അവസാനവട്ട ചർച്ചയിലും ടി.സിദ്ദിഖിനായി ഉമ്മൻചാണ്ടി ഉറച്ച് നിന്നതോടെ രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മയപ്പെടുകയായിരുന്നു. ഡല്‍ഹിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻറെ വസതയിൽ നടന്ന ചർച്ചയ്ക്കിടെ നിലപാട് വ്യക്തമാക്കിയ ശേഷം രമേഷ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അവസാനം വരെ മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.വി.പ്രകാശിന്‍റെ പേരുമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിച്ച് തീരുമാനം വിശദീകരിച്ചു. വയനാട്ടിൽ സിദ്ദിഖ് എന്ന തീരുമാനം വന്നതോടെ ആലപ്പുഴയുടേയും ആറ്റിങ്ങലിന്റെയും കാര്യത്തിൽ തീരുമാനം എളുപ്പമായി. ആറ്റിങ്ങലിൽ അടൂർപ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും. ഔദ്ദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും.
advertisement
അതേസമയം വടകരയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വിദ്യ ബാലകൃഷ്ണനെയാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്. എന്നാൽ പി. ജയരാജനെതിരെ കുറച്ച് കൂടി കരുത്തുളള സ്ഥാനാർത്ഥി വേണമെന്നതായിരുന്നു കേന്ദ്ര തരിഞ്ഞെടുപ്പ് സമിതി നിർദ്ദേശിച്ചത്. ഇതും വടകര സീറ്റിലെ അനിശ്ചിതത്വം തുടരാൻ കാരണമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2019 1:03 PM IST


