ആർ എസ് എസുമായി ഓർത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
- Published by:Chandrakanth viswanath
- news18
Last Updated:
സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കേ നിർണായക നീക്കവുമായി ഓർത്തഡോക്‌സ് സഭ. എറണാകുളം എളമക്കരയിലെ ആർ എസ് എസ് കാര്യാലയത്തോട് ചേർന്നുള്ള സ്ഥാപനമായ ഭാസ്കരീയത്തിൽ എത്തി ഓർത്തഡോക്‌സ് സഭ ബിഷപ്പുമാർ ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തി. സമകാലിക രാഷ്‌ട്രീയവും പളളി തർക്കവും എല്ലാം ചർച്ചയിൽ വിഷയമായതായി സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിഷപ്പുമാർ അഭിപ്രായപ്പെട്ടു. അഹമ്മദാബാദ് ഭദ്രാസനത്തിലെ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയൂസ്, കൊച്ചി ബിഷപ്പ് യാക്കൂബ് മാർ ഐറേനിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ എസ് എസ് സഹ സർ കാര്യവാഹക് മൻമോഹൻ വൈദ്യയുമായാണ് ഇവർ ചർച്ച നടത്തിയത്.
ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് 2020 ഡിസംബർ 29ന് കോഴിക്കോട് എത്തിയപ്പോൾ ഓർത്തഡോക്‌സ് സഭാ നേതൃത്വം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നതായി സംഘപരിവാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കിടയിൽ അതിനു നടന്നില്ല. എന്നാൽ, അതിനു ശേഷമാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചത്.
സഭയും ആർ എസ് എസുമായി ഇപ്പോൾ നല്ല ബന്ധമാണുളളതെന്നും ആ ബന്ധം മെച്ചപ്പെടുത്താനാണ് ഇപ്പോൾ മൻമോഹൻ വൈദ്യയെ കണ്ടതെന്നുമാണ് ബിഷപ്പുമാർ അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാരുമായി സഭയ്‌ക്ക് ഇപ്പോൾ മെച്ചപ്പെട്ട ബന്ധമാണുളളത്. പ്രധാനമന്ത്രി ഉൾപ്പടെ പളളിതർക്കത്തിൽ നേരിട്ടിടപെട്ട സാഹചര്യത്തിലാണ് ആർ എസ് എസുമായി ബന്ധം മെച്ചപ്പെടുത്താൻ സഭ തീരുമാനിച്ചത്. ചർച്ചകൾക്കായി ഇരു വിഭാഗവും ഒരുപോലെ മുൻകൈയെടുത്തു, അവർ പറഞ്ഞു.
advertisement
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് സഭ എൽ ഡി എഫിന് വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ പള്ളി തർക്ക വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം സഭയ്‌ക്കുണ്ടായില്ല എന്നാണ് പൊതു വികാരം. മാത്രമല്ല നിലവിൽ യു ഡി എഫിനെയും കാര്യമായെടുക്കേണ്ട എന്ന നിലപാടാണ് സഭയ്‌ക്ക് എന്ന് സൂചനയുണ്ട്.
advertisement
സഭാ തർക്കത്തിൽ ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞിരുന്നു. സഭയെക്കുറിച്ച് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് പറഞ്ഞത് എന്നും സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ഡിസംബർ 29ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ പ്രസ്താവനയിൽ പറഞ്ഞു.
advertisement
മുഖ്യമന്ത്രി നേരിട്ട് വിളിച്ചും ഉപസമിതിയുടെ നേതൃത്വത്തിലും നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പ്രശ്‌ന പരിഹാരത്തിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചപ്പോള്‍ സഭാ പ്രതിനിധികള്‍ വരാന്‍ തയ്യാറായില്ല. തിരുവസ്ത്രമിട്ടവര്‍ അതിന് നിരക്കാത്ത രീതിയില്‍ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
KeyWords: ആർ എസ് എസ്, മൻമോഹൻ വൈദ്യ, RSS, Manmohan Vaidya, Orthodox church, Bishops, church dispute, Assembly Elections
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർ എസ് എസുമായി ഓർത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?


