‘പ്രസിഡന്റിന് തോന്നിയതൊന്നും ചെയ്യാൻ കഴിയില്ല’ തീരുവ കേസ് വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ട്രംപ് ഭരണകൂടത്തിന്റെ നിയമപരമായ സമീപനം തന്നെയാണ് അവരുടെ കേസിന് തിരിച്ചടിയായതെന്നും അഭിഭാഷകൻ
പ്രസിഡന്റിന് തോന്നിയതൊന്നും ചെയ്യാൻ കഴിയില്ലെന്നും അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട ഒരു നിയമകാലഘട്ടത്തിൽ ഈ വിധി വേറിട്ടുനിൽക്കുന്ന ഒന്നാണെന്നും ട്രംപിന്റെ വ്യാപകമായ നികുതി പരിഷ്കാരങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ച് വിജയിച്ച ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. ട്രംപ് തന്നെ നിയമിച്ച രണ്ട് ജസ്റ്റിസുമാർ ഉൾപ്പെടെയുള്ളവരാണ് ട്രംപിനെതിരായ ഈ നിർണ്ണായക വിധിയിൽ പങ്കാളികളായത്. ഇത്തരം ഹൈ-പ്രൊഫൈൽ കേസുകളിൽ പലപ്പോഴും 5-4 എന്ന നിലയിലുള്ള വിധികളാണ് വരാറുള്ളതെങ്കിലും, ഈ കേസിൽ അത് 6-3 എന്ന നിലയിലായിരുന്നുവെന്നും ട്രംപ് നിയമിച്ച മൂന്ന് പേരിൽ രണ്ട് പേർ അദ്ദേഹത്തിന് എതിരെ വോട്ട് ചെയ്തുവെന്നത് ശ്രദ്ധേയമാണെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കത്യാൽ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ നിയമപരമായ സമീപനം തന്നെയാണ് അവരുടെ കേസിന് തിരിച്ചടിയായതെന്ന് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി ഹാജരായ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറൽ കൂടിയായ കത്യാൽ പറഞ്ഞു.'ഞാൻ പ്രസിഡന്റാണ്, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം' എന്ന പരിഹാസ്യമായ നിലപാടിന് പകരം ഭരണഘടനാപരമായ രീതിയിൽ പ്രവർത്തിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ യുഎസ് പ്രസിഡന്റിനെതിരെ ഒരു കേസ് ജയിക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്നും എന്നാൽ പ്രസിഡന്റ് അങ്ങേയറ്റം തീവ്രമായ നിലപാടുകൾ സ്വീകരിച്ചതിനാലാണ് തങ്ങൾക്ക് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയ്ക്ക് മാത്രമാണ് തങ്ങൾ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പ്രസിഡന്റിന്റെ അധികാരത്തിന് മേലുള്ള ഭരണഘടനാപരമായ പരിധികളുടെ സ്ഥിരീകരണമാണ് ഈ വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ ജനതയുടെ മേൽ നികുതി ചുമത്താൻ കോൺഗ്രസിന് (പാർലമെന്റ്) മാത്രമേ അധികാരമുള്ളൂ എന്ന ലളിതമായ സന്ദേശമാണ് സുപ്രീം കോടതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് നികുതി ചുമത്താമെന്ന ട്രംപിന്റെ വാദത്തെ ചെറുകിട ബിസിനസ് സ്ഥാപനങ്ങളും ലിബർട്ടി ജസ്റ്റിസ് സെന്ററും ചേർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഈ കേസ് ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസിഡന്റിനോ എതിരല്ലെന്നും മറിച്ച് അധികാര വിഭജനത്തെക്കുറിച്ചും ഭരണഘടനാപരമായ തത്വങ്ങളെക്കുറിച്ചും ഉള്ളതാണെന്നും കത്യാൽ വിവരിച്ചു. ചിക്കാഗോയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച കത്യാൽ സുപ്രീം കോടതിയിൽ 50-ലധികം കേസുകളിൽ വാദിച്ചിട്ടുണ്ട്. ബരാക് ഒബാമയുടെ ഭരണകാലത്ത് ഗവൺമെന്റിന്റെ പ്രധാന അഭിഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 21, 2026 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
‘പ്രസിഡന്റിന് തോന്നിയതൊന്നും ചെയ്യാൻ കഴിയില്ല’ തീരുവ കേസ് വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ







