വെണ്ണല മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന്‍റെ (PC George) മുന്‍കൂര്‍ ജാമ്യാപേക്ഷ (Anticipatory Bail) തള്ളി. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസാണ് തനിക്കെതിരെ എടുത്തതെന്നുമാണ് പി സി ജോർജിന്‍റെ നിലപാട്.
എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യം ഒരുക്കണമെന്ന് നിർദേശം
തിരുവനന്തപുരം: പി സി ജോര്‍ജിന്റെ (PC George) വിദ്വേഷ പ്രസംഗം നേരിട്ട് കാണാന്‍ കോടതി. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ പൊലീസിന് (Cyber Police) കോടതി നിര്‍ദേശം നല്‍കി. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (Thiruvananthapuram magistrate Court) പൊലീസിന് നിര്‍ദേശം നല്‍കിയത്.
പി സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യം ഒരുക്കാനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്- രണ്ട് നിര്‍ദേശം നല്‍കിയത്.
തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നുമാണ് പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പി സി ജോര്‍ജ്, ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പി സി ജോർജിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പിന്നാലെ കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗവും വിവാദമാവുകയും കേസെടുക്കുകയുമായിരുന്നു. പി സി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും. പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പി സി ജോർജിനെതിരെ ചുമത്തിയ 153 എ, 295 എ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.