കാസർഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്. കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റമാകും ജാഥയെന്ന് നേതാക്കള്‍ പറഞ്ഞു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കാസർഗോഡ് ജില്ലയിൽ അഞ്ചിടങ്ങളിലാണ് പര്യടനം. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസർഗോഡ് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
Also Read- ‘ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?’ മുഖ്യമന്ത്രി
ഒരു മാസം കൊണ്ട് കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്ത് ജാഥ അവസാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി കൂടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.