തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് പോപ്പുലർ ഫ്രണ്ട്. ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പൊലീസ്, സർക്കാർ ഉദ്യോഗസ്ഥന്മാർക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നാണ് പിഎഫ്ഐയുടെ വിശദീകരണം.
വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.
ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ റിമാൻഡ് റിപ്പോർട്ട്. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തിൽ വിദ്വേഷ പ്രചരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.