ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; ശ്രീജയ്ക്ക് ജോലി നൽകുമെന്ന് പി.എസ്.സി
- Published by:Naseeba TC
- news18-malayalam
Last Updated:
റാങ്ക് പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരിൽ വ്യാജ സത്യവാങ്മൂലം.
തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് ആശ്വാസമായി പി.എസ്.സി തീരുമാനം. വ്യാജ സമ്മതപത്രം കാരണം ശ്രീജയ്ക്ക് അർഹതപ്പെട്ട സർക്കാർ ജോലി നഷ്ടമായത് വാർത്തയായിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്‌തികയിലേക്കുള്ള നിയമന ശുപാർശ ഉടൻ ശ്രീജയ്ക്ക് നൽകാൻ ഇന്നലെ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.
റാങ്ക് പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരിൽ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. ഇരുവരുടേയും പേരും ഇനീഷ്യലും ജനനതീയ്യതിയും ഒന്നാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടായേക്കും.
നിലവിൽ എൽഡി ക്ലർക്കായി ജോലി ചെയ്യുകയാണ് കൊല്ലം സ്വദേശി. ഇവർ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇവരുടെ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുകയായിരുന്നു.
advertisement
അതേസമയം, ജോലി പരിത്യാഗത്തിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ ആധികാരികവും വിശ്വസനീയവുമാക്കുമെന്ന് പിഎസ്.സി വ്യക്തമാക്കി. റാങ്ക് ഹോൾഡേഴ്സ് എന്ന പേരിൽ ചിലരെങ്കിലും നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണെന്നും പിഎസ്‌സി പറഞ്ഞു.
ജോലി പരിത്യാഗത്തിന് വെള്ളക്കടലാസിൽ സ്വയം സത്യപ്രസ്താവന തയ്യാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമർപ്പിക്കുകയായിരുന്നു നേരത്തേ ചെയ്തിരുന്നത്. പിന്നീട് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ഏർപ്പെടുത്തി.
advertisement
2016 ഓഗസ്റ്റ് 27-നാണ് ശ്രീജ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയത്. 2018 മെയ് മുപ്പതിന് റാങ്ക് പട്ടിക പുറത്തു വന്നപ്പോൾ പൊതുവിഭാഗത്തിൽ റാങ്ക് നമ്പർ 233 ആയിരുന്നു. 2021 ഓഗസ്റ്റ് നാല് എത്തിയപ്പോൾ തൊട്ടുമുന്നിലുള്ളവർക്കുവരെ നിയമനം കിട്ടി. തുടർന്ന് നിരന്തരം കോട്ടയം പി.എസ്.സി ഓഫീസിലേക്ക് വിളിച്ചു. തുടർന്ന് ഓഗസ്റ്റ് 11 ന് അറിയിപ്പ് കിട്ടി. 14 പേർക്കുകൂടി അഡ്വൈസ് മെമ്മോ അയച്ചു. 268 റാങ്കുവരെ ജോലി കിട്ടും.
advertisement
സെപ്റ്റംബർ ആറിന് പിഎസ്.സി വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ തന്റെ അവസരം കവർന്നതായി മനസ്സിലായത്. ഉടനെ കോട്ടയം പി.എസ്.സി. ഓഫീസിലെത്തി അന്വേഷിച്ചു. മറ്റൊരു വകുപ്പിൽ സർക്കാർ ജോലിയുള്ളതിനാൽ ഈ ജോലി വേണ്ടെന്ന് താൻ സത്യവാങ്മൂലം എഴുതിക്കൊടുത്തതായായിരുന്നു കിട്ടിയ വിവരം. നോട്ടറി തയ്യാറാക്കി ഗസറ്റഡ് ഓഫീസർ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പുസഹിതം അധികൃതർക്ക് ലഭിച്ചിരുന്നു. തുടർന്ന് കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസർക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; ശ്രീജയ്ക്ക് ജോലി നൽകുമെന്ന് പി.എസ്.സി


