അപ്രതീക്ഷിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു; അയ്യപ്പഭക്തരുടെ യാത്രയും അനിശ്ചിതത്വത്തിൽ
Last Updated:
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ പി ശശികലയെ ശബരിമലയിലെ മരക്കൂട്ടത്ത് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താല്‍ അറിയാതെ എത്തിയവര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തുടരുകയാണ്. ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി.
ഹര്‍ത്താല്‍ വിവരം അറിയാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തിയവരാണ് ഏറെ വലഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ സ്റ്റേഷനുകള്‍ക്കു മുന്നില്‍ വാഹനം കിട്ടാതെ കാത്തുനിന്നു. സ്വകാര്യവാഹനങ്ങളില്‍ പുലര്‍ച്ചെ പുറപ്പെട്ട പലരും യാത്രാമധ്യേയാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. ഹോട്ടലുകള്‍ കൂടി അടപ്പിച്ചതോടെ പലരും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വലഞ്ഞു.
advertisement
കൊച്ചിയില്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തിയ ശേഷമാണ് പലരും ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. മധ്യകേരളത്തെ ഹര്‍ത്താല്‍ ഗുരുതരമായി ബാധിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലെല്ലാം ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. വടക്കൻ കേരളത്തെയും ഹര്‍ത്താല്‍ ഗുരുതരമായി ബാധിച്ചു. പലരും ജോലിസ്ഥലത്തേക്കു പുറപ്പെട്ട ശേഷം വഴിയില്‍ കുടുങ്ങുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തിയ ആയിരങ്ങള്‍ തുടര്‍യാത്ര സാധ്യമാകാതെ വലഞ്ഞു.
അതേസമയം, അപ്രതീക്ഷീതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സന്നിധാനത്തെ ബാധിച്ചില്ല. എന്നാൽ, ഇന്ന് ദര്‍ശനത്തിന് ശേഷം മലയിറങ്ങി മടങ്ങാന്‍ തീരുമാനിച്ചിരുന്നവരുടെ യാത്ര അനിശ്ചിത്വത്തിലായി. കൂടുതല്‍ ഭക്തര്‍ എത്താതായതോടെ ഒന്‍പതുമണിയോടെ തിരക്കു കുറഞ്ഞു. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നിലയ്ക്കലില്‍ നിന്നുള്ള മടക്കം ഹര്‍ത്താലിനു ശേഷം മാത്രമേ സാധ്യമാകൂ എന്നാണ് സ്ഥിതി. അയ്യപ്പഭക്തരുടെ വാഹനം തടയുന്നില്ലെങ്കിലും സ്വകാര്യവാഹനങ്ങളില്‍ വന്നവരും നിലയ്ക്കലില്‍ നിന്നു പോകാന്‍ മടിക്കുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2018 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപ്രതീക്ഷിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു; അയ്യപ്പഭക്തരുടെ യാത്രയും അനിശ്ചിതത്വത്തിൽ


