തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് (PC George) പിന്തുണയുമായെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ (V Muraleedharan) വരവ് സത്യപ്രതിജ്ഞാ ലംഘനമെന്ന് എ എ റഹീം എംപി. സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്ന ഇത്തരം വർഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കേന്ദ്രമന്ത്രി പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണെന്നും റഹീം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുമെന്നും റഹീം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗം: പ്രശ്നം പാർലമെന്റിൽ ഉന്നയിക്കും.
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിനു നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ചു, നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനുമേൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി. മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും.
മതമൈത്രി തകർക്കാനും വർഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിനു കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.
'പി സി ജോർജിന്റെ വിവാദ പ്രസ്താവന ബോധപൂർവ്വം; സംഘപരിവാർ മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു': മന്ത്രി മുഹമ്മദ് റിയാസ്
പി സി ജോർജിന്റെ വിവാദ പ്രസ്താവന ബോധപൂർവം നടത്തിയതാണെന്നും മത സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ രാജ്യത്ത് സംഘപരിവാർ ശ്രമം നടത്തുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പി സി ജോർജിന്റേത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. സംഘ പരിവാർ രാജ്യമാകെ സ്പർധ വളർത്താൻ ശ്രമിക്കുന്നു. സാമുദായിക സഹിഷ്ണുതയുടെ അന്തരീക്ഷം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാർ എംൽഎയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.